കൊച്ചി: അട്ടപ്പാടി മുക്കാലിയില്‍ ആള്‍ക്കൂട്ട മർദനമേറ്റ് മധു എന്ന യുവാവ് കൊല്ലപ്പെട്ട കേസില്‍ 12 പ്രതികളുടെ ശിക്ഷ ജീവപര്യന്തമാക്കി ഉയർത്തി. രണ്ട് ലക്ഷം രൂപ പിഴയും ചുമത്തി. കുടുംബത്തിന്റെ അപ്പീല്‍ പരിഗണിച്ച് ഹൈക്കോടതിയുടെതാണ് നടപടി. ഏഴുവർഷം കഠിനതടവും ഒരുലക്ഷംരൂപ പിഴയുമാണ് നേരത്തെ വിചാരണ കോടതി പ്രതികള്‍ക്ക് വിധിച്ചിരുന്നത്.
പ്രതികള്‍ക്കുമേല്‍ പട്ടികജാതി-വർഗ പീഡനനിരോധന നിയമത്തിലെ കുറ്റംകൂടി ചുമത്തിയാണ് ശിക്ഷ ഉയർത്തിയത്. 16-ാം പ്രതി മുനീറിന് ഒരു വർഷം തടവും നല്‍കി. ഒന്നാം പ്രതി താവളം പാക്കുളം മേച്ചേരില്‍ ഹുസൈനെ ഹൈക്കോടതി വെറുതെ വിടുകയും ചെയ്തിട്ടുണ്ട്. കുറ്റകൃത്യത്തില്‍ പങ്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണിത്.
മരക്കാർ (2ാം പ്രതി), ഷംസുദ്ദീൻ (3ാം പ്രതി), രാധാകൃഷ്ണൻ (5ാം പ്രതി), അബൂബക്കർ (6ാം പ്രതി), സിദ്ധിഖ് (7ാം പ്രതി), ഉബൈദ് (8ാം പ്രതി), നജീബ് (9ാം പ്രതി), ജൈജുമോൻ (10ാം പ്രതി), സജീവ് (12ാം പ്രതി), സതീഷ് (13ാം പ്രതി), ഹരീഷ് (14ാം പ്രതി), ബിജു (15ാം പ്രതി) എന്നിവരെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചിരിക്കുന്നത്.
നാലാം പ്രതിയേയും 11-ാം പ്രതിയേയും വെറുതെവിട്ട വിചാരണ കോടതിയുടെ വിധി ഹൈക്കോടതി ശരിവെച്ചിട്ടുണ്ട്. ജസ്റ്റിസുമാരായ രാജ വിജയരാഘവൻസ കെ.വി.ജയകുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. മധുവിന്റെ കുടുംബവും പ്രതികളും നല്‍കിയ അപ്പീല്‍ കോടതിയുടെ പരിഗണനക്ക് വന്നിരുന്നു.
SUMMARY: Attappadi Madhu murder case; 12 accused including second accused Marakkar sentenced to life imprisonment
















