തിരുവനന്തപുരം: എം.ആർ. അജിത്കുമാറിനെ ബെവ്കോ സിഎംഡി സ്ഥാനത്തു നിന്ന് മാറ്റണം എന്ന ആവശ്യവുമായി എക്സൈസ് മന്ത്രി എം. ലിജു. സുതാര്യത ഉറപ്പാക്കാൻ മറ്റൊരു ഉദ്യോഗസ്ഥനെ നിയമിക്കണം എന്നാണ് ആവശ്യം. മുഖ്യമന്ത്രി വി.ഡി. സതീശനോടാണ് ഉദ്യോഗസ്ഥനെ മാറ്റാൻ ലിജു ആവശ്യപ്പെട്ടത്.
നവകേരള യാത്രയുമായി ബന്ധപ്പെട്ട് ആലപ്പുഴയില്‍ നടന്ന മർദ്ദനക്കേസ് അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയെന്ന പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തലിന് പിന്നാലെ അജിത്കുമാർ വലിയ രീതിയില്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം. ആലപ്പുഴയില്‍ നിന്നുള്ള ജനപ്രതിനിധി കൂടിയായ മന്ത്രി എം. ലിജുവിന്റെ ഈ ആവശ്യം രാഷ്ട്രീയ കേന്ദ്രങ്ങളിലും വലിയ ചർച്ചയായിട്ടുണ്ട്.
നേരത്തെ എക്‌സൈസ് കമ്മീഷണർ സ്ഥാനം ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഐ.എ.എസ് അസോസിയേഷൻ സെൻട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കുകയും അനുകൂല ഉത്തരവ് സമ്പാദിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് തല്‍സ്ഥാനത്തിരുന്ന അജിത്കുമാറിനെ എക്സൈസ് കമ്മീഷണർ പദവിയില്‍ നിന്നും ഒഴിവാക്കിയത്.
തൊട്ടുപിന്നാലെ ബെവ്‌കോ എം.ഡി ആയിരുന്ന ഐ.ജി അർഷിത അത്തല്ലൂരിയെ പെട്ടെന്ന് മാറ്റി പകരം അജിത്കുമാറിനെ ബെവ്‌കോയുടെ പുതിയ സി.എം.ഡി ആയി നിയമിക്കുകയായിരുന്നു. എന്നാല്‍ ക്രമസമാധാന ചുമതലയുണ്ടായിരുന്ന കാലത്തെ പോലീസ് മർദ്ദനക്കേസ് അന്വേഷണം തനിക്കെതിരെ തിരിയുന്ന സാഹചര്യത്തിലാണ് പുതിയ പദവിയില്‍ നിന്നും അജിത്കുമാറിനെ മാറ്റാൻ എക്സൈസ് വകുപ്പ് നേരിട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.
സംസ്ഥാനത്തെ ഉന്നത ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരുടെ തലപ്പത്ത് വൈകാതെ തന്നെ വലിയൊരു അഴിച്ചുപണി നടക്കാൻ സാധ്യതയുണ്ട്. ഈ പുനഃസംഘടനയുടെ ഭാഗമായി അജിത്കുമാറിനെ ബെവ്‌കോ സി.എം.ഡി സ്ഥാനത്തുനിന്നും മാറ്റി നിർത്തണമെന്നാണ് മന്ത്രി എം. ലിജു മുഖ്യമന്ത്രി വി.ഡി. സതീശന് മുന്നില്‍ പ്രധാന ആവശ്യമായി ഉന്നയിച്ചിരിക്കുന്നത്.
SUMMARY: M.R. Ajithkumar should be removed from the post of BEVCO; Excise Minister writes to Chief Minister
















