ബെംഗളൂരു: രാജ്യസഭാ തിരഞ്ഞെടുപ്പിൽ മുൻ പ്രധാനമന്ത്രിയും ജെഡിഎസ് അധ്യക്ഷനുമായ എച്ച്.ഡി. ദേവെഗൗഡയെ ഒഴിവാക്കി സ്വന്തം സ്ഥാനാർഥിയെ പ്രഖ്യാപിച്ച് ബി.ജെ.പി. ഹുബ്ബള്ളിയിൽ നിന്നുള്ള പിന്നാക്ക വിഭാഗം നേതാവ് പ്രഫ.എം. നാഗരാജയെ കളത്തിലിറക്കിയാണ് ദേവെഗൗഡയുടെ 35 വർഷം നീണ്ടുനിന്ന പാർലമെന്ററി ജീവിതത്തിനു സഖ്യകക്ഷി തടയിടുന്നത്. ജൂൺ 30-നാണ് ദേവഗൗഡയുടെ നിലവിലുള്ള രാജ്യസഭാ കാലാവധി അവസാനിക്കുന്നത്. മറ്റൊരു സംസ്ഥാനത്ത് നിന്നെങ്കിലും ബിജെപി അദ്ദേഹത്തിന് സീറ്റ് നൽകിയില്ലെങ്കിൽ ദേവഗൗഡയുടെ പാർലമെന്റ് കരിയറിന് ഇതോടെ താത്കാലിക വിരാമമാകും.
ദേവഗൗഡയുടേതുൾപ്പെടെ ഒഴിവുവരുന്ന നാല് സീറ്റിലേക്കാണ് തിരഞ്ഞെടുപ്പെങ്കിലും നിയമസഭയിലെ അംഗബലമനുസരിച്ച് ഒരു സീറ്റിലേക്കുമാത്രമേ ബി.ജെ.പി.-ജെ.ഡി.എസ്. സഖ്യത്തിന് വിജയിക്കാനാകൂ. സഖ്യകക്ഷിയായ ജെഡിഎസിന് വേണ്ടി ഈ സീറ്റ് ബിജെപി വിട്ടുനൽകുമെന്നും ദേവഗൗഡ വീണ്ടും രാജ്യസഭയിലെത്തുമെന്നുമാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ കരുതിയിരുന്നത്. എന്നാൽ അപ്രതീക്ഷിതമായി പ്രൊഫ. എം. നാഗരാജിനെ രംഗത്തിറക്കാൻ ബിജെപി തീരുമാനിക്കുകയായിരുന്നു. ബിജെപി മുൻ സംസ്ഥാന വൈസ് പ്രസിഡന്റും കർണാടക പിഎസ്‌സി അംഗവുമാണു വിദ്യാഭ്യാസ വിദഗ്ധൻ കൂടിയായ നാഗരാജ.
രാജ്യത്തെ ഏറ്റവും മുതിർന്ന രാഷ്ട്രീയ നേതാക്കളിലൊരാളായ ദേവഗൗഡയുടെ രാഷ്ട്രീയ ഭാവി ഇനി ബിജെപി കേന്ദ്ര നേതൃത്വം മറ്റ് സംസ്ഥാനങ്ങളിൽ അദ്ദേഹത്തിന് അവസരം നൽകുമോ എന്നതിനെ ആശ്രയിച്ചിരിക്കും. കർണാടക മുൻ മുഖ്യമന്ത്രിയും 6 തവണ ലോക്സഭാ എംപിയും 2 തവണ രാജ്യസഭാ എംപിയും 7 തവണ എംഎൽഎയും ആയിരുന്നു ദേവെഗൗഡ.
SUMMARY: Rajya Sabha elections; BJP announces its own candidate, excluding H.D. Deve Gowda
















