വാഷിങ്ടൺ: ഇറാനുമായുള്ള നയതന്ത്ര ചർച്ചകൾ പ്രതിസന്ധിയിലാണെന്ന സൂചനകൾ ശക്തമാക്കി, രാജ്യത്തിനെതിരെ കടുത്ത സൈനിക നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഇന്ന് രാത്രിയോടെ ഇറാനെതിരെ അതിശക്തമായ ആക്രമണം അഴിച്ചുവിടുമെന്നാണ് ട്രംപിന്റെ ഭീഷണി. തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴിയാണ് ട്രംപ് പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തുന്ന പ്രസ്താവന നടത്തിയത്. കഴിഞ്ഞ ദിവസങ്ങളിലും സമാനമായ മുന്നറിയിപ്പുകൾ ട്രംപ് നൽകിയിരുന്നു.
ഇറാന്റെ നാവികസേന, വ്യോമസേന, റഡാർ സംവിധാനങ്ങളും മറ്റ് പ്രതിരോധ മാർഗങ്ങളും യുഎസ് സൈന്യം ഇല്ലാതാക്കിക്കഴിഞ്ഞുവെന്നും ട്രംപ് അവകാശപ്പെട്ടു. ഇറാന്റെ സാമ്പത്തിക സ്രോതസായ ഖാർഗ് ദ്വീപ് വരും ദിവസങ്ങളിൽ പിടിച്ചെടുക്കും. ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും കൈകാര്യം ചെയ്യുന്നത് ഈ തന്ത്രപ്രധാന ദ്വീപ് വഴിയാണ്. വെനസ്വേലയിൽ ചെയ്തതുപോലെ ഇറാനിലെ എണ്ണ, വാതക വിപണികളുടെ പൂർണ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇറാൻ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലെന്ന് വിശേഷിപ്പിക്കുന്ന, എണ്ണകയറ്റുമതിയുടെ 90 ശതമാനവും കൈകാര്യംചെയ്യുന്നയിടമാണ് ഖാർഗ് ദ്വീപ്. ഇറാനുമായുള്ള യുദ്ധം ആരംഭിച്ചതിന് പിന്നാലെ മാർച്ച് പകുതിയോടെ ഖാർഗ് ദ്വീപിലും നേരത്തേ യുഎസ് ആക്രമണം നടത്തിയിരുന്നു.
ട്രംപിന്റെ പുതിയ ഭീഷണിയോടെ മിഡിൽ ഈസ്റ്റിൽ യുദ്ധഭീതിയും അന്താരാഷ്ട്ര തലത്തിൽ നയതന്ത്ര ആശങ്കകളും വർധിച്ചിരിക്കുകയാണ്. അതിനിടെ മേഖലയിലെ അരക്ഷിതാവസ്ഥ കാരണം ഹോർമുസ് കടലിടുക്ക് അടയ്ക്കുകയാണെന്ന് ഇറാന് അറിയിച്ചു. കപ്പലുകൾക്ക് പൂർണ നിരോധനം ഏർപ്പെടുത്തി. എണ്ണ ടാങ്കറുകളും വാണിജ്യ കപ്പലുകളും ഉൾപ്പെടെ എല്ലാത്തരം കപ്പലുകൾക്കും നിരോധനമുണ്ട്.
SUMMARY: Powerful attack on Iran tonight, will take full control like in Venezuela – Trump threatens
















