കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് ചോര്‍ന്നെന്ന ഹര്‍ജിയില്‍ നിര്‍ണായക നടപടിയുമായി ഹൈക്കോടതി. മെമ്മറി കാര്‍ഡ്, പെന്‍ഡ്രൈവ് എന്നിവ മുദ്ര വെച്ച കവറില്‍ ഹൈക്കോടതിക്ക് നല്‍കാന്‍ നിര്‍ദേശം. ഇവ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കൈമാറാനാണ് വിചാരണ കോടതിക്ക് ജസ്റ്റിസ് സി എസ് ഡയസ് നിര്‍ദേശം നല്‍കി. ആക്രമിക്കപ്പെട്ട നടിയുടെ ഹര്‍ജിയിലാണ് നടപടി. നടിയുടെ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചു. കേസില്‍ ഒരു മാസത്തിനകം വിശദമായ മറുപടി സമര്‍പ്പിക്കാന്‍ പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു. എന്‍ക്വയറി റിപ്പോര്‍ട്ടും സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി.
നേരത്തേ, രണ്ട് ജഡ്ജിമാർ അതിജീവിതയുടെ ഹരജി പരിഗണിക്കുന്നതിൽനിന്ന് പിന്മാറിയതിനെ തുടർന്ന് ജസ്റ്റിസ് ഡയസിന്റെ സിംഗിൾ ബഞ്ചാണ് ഹരജി പരിഗണിച്ചത്. ജസ്റ്റിസ് കൗസർ എടപ്പഗത്ത്, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരാണ് പിന്മാറിയത്. നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിച്ചതിൽ പുനരന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് അതിജീവിത ഹൈകോടതിയെ സമീപിച്ചത്.
കേസിലെ മെമ്മറി കാര്‍ഡ് ഇപ്പോഴും വിചാരണക്കോടതിയായ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ കസ്റ്റഡിയിലാണ്. കോടതിയുടെ കസ്റ്റഡിയില്‍ ഇരിക്കെ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ അനധികൃതമായി കണ്ടുവെന്നാണ് അതിജീവിതയുടെ പരാതി. ഇനിയെങ്കിലും മെമ്മറി കാര്‍ഡ് സുരക്ഷിതമായി സൂക്ഷിക്കണമെന്നും, അതിനായി ഹൈക്കോടതിയുടെ കസ്റ്റഡിയിലേക്ക് മാറ്റണമെന്നും അതിജീവിത ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. മെമ്മറി കാർഡ് തുറന്നു പരിശോധിച്ചെന്ന വിഷയത്തിൽ എറണാകുളം ജില്ലാ സെഷൻസ് ജഡ്ജി സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് വസ്തുതാവിരുദ്ധവും നിയമപരമായി നിലനിൽക്കാത്തതുമാണെന്ന് അതിജീവിത ഹര്‍ജിയിൽ ആരോപിച്ചിരുന്നു.
SUMMARY: Actress attack case: High Court orders direct production of memory card and pen drive
















