കോഴിക്കോട്: മാവൂർ റോഡ് കെഎസ്ആർടിസി ബസ് ടെർമിനലിൽ യാത്രക്കാരുടെ കാത്തിരിപ്പു കേന്ദ്രത്തിന് മുകളിലെ ജിപ്സം സീലിങ് അടർന്നുവീണ് രണ്ട് യാത്രക്കാർക്ക് പരുക്കേറ്റു. ആലപ്പുഴ സ്വദേശി മധു(58) വയനാട് മാനന്തവാടി സ്വദേശി അജിത്ത് (24) എന്നിവർക്കാണ് പരുക്കേറ്റത്. ഇരുവരുടെയും തലക്ക് നിസ്സാര പരുക്കുകളുണ്ട്.
വെള്ളിയാഴ്ച പുലർച്ചെ 1.22 ഓടെയായിരുന്നു അപകടം. മേൽക്കൂരയിലെ കോൺക്രീറ്റിന് താഴെ ഘടിപ്പിച്ചിരുന്ന ജിപ്സം സീലിങ് ഇളകി താഴേക്ക് പതിക്കുകയായിരുന്നു. മാനന്തവാടി, തൊട്ടിൽപാലം ബസുകൾ എത്തുന്ന പതിമൂന്നാം നമ്പർ പ്ലാറ്റ്‌ഫോമിന് സമീപമാണ് അപകടമുണ്ടായത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ജിപ്സം സീലിങ് ഏതാനും ദിവസങ്ങൾക്ക് മുൻപ് ലഘുഭക്ഷണശാലയ്ക്ക് സമീപം പൊട്ടിവീണിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ രണ്ടാമത്തെ അപകടം. നിലവിൽ കെട്ടിടത്തിന്റെ രണ്ടാം നിലയിലെ സീലിങ്ങും ഏതുനിമിഷവും അടർന്നുവീഴാവുന്ന അപകടാവസ്ഥയിലാണ്.
കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന് 2021 ൽ മദ്രാസ് ഐ.ഐടി നടത്തിയ പരിശോധനയിൽ വ്യക്തമായിരുന്നു. ടെർമിനലിന്‍റെ 90 ശതമാനം തൂണുകൾക്കും 80 ശതമാനം ബീമുകൾക്കും സ്ലാബുകൾക്കും ബലക്ഷയമുണ്ടെന്നും അടിയന്തരമായി ഇവ ബലപ്പെടുത്തണമെന്നും നിർമാണത്തിനായി ഏകദേശം 30 കോടിയിലധികം രൂപ ചെലവ് വരുമെന്നുമാണ് 2021 ൽ മദ്രാസ് ഐ.ഐ.ടി സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയത്.
SUMMARY: Ceiling collapses at Kozhikode KSRTC bus stand; 2 passengers suffer head injuries
















