കൊച്ചി: പാലക്കാട് ജില്ലയിൽ കഴിഞ്ഞ 13 വർഷത്തിനിടെ 23 കുട്ടികൾ അസ്വാഭാവിക സാഹചര്യത്തിൽ മരണപ്പെട്ട കേസുകളുടെ അന്വേഷണം സിബിഐക്ക് കൈമാറി കേരള ഹൈക്കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് ശ്യാം കുമാർ വി.എം. എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് വ്യാഴാഴ്ച ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്. പാലക്കാട് ജില്ലയിലെ കുട്ടികളുടെ അസ്വാഭാവിക മരണങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി പരിഗണിച്ചാണ് കോടതി നടപടി.
ഇത്തരം കേസുകളുടെ നിലവിലെ അവസ്ഥ വ്യക്തമാക്കാൻ 2026 ഫെബ്രുവരി 19-ന് ഉത്തരവിട്ടിരുന്നിട്ടും സിബിഐ ഇതുവരെ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. കൊല്ലംങ്കോട്ടെ പെൺകുട്ടി ആത്മഹത്യ ചെയ്യുന്നതിന് മുൻപ് ലൈംഗിക അതിക്രമത്തിന് ഇരയായതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. കഴിഞ്ഞ 10 വർഷത്തിലേറെയായി കൊല്ലംങ്കോട് കേസന്വേഷണം ക്രൈം ബ്രാഞ്ച് നടത്തിയെങ്കിലും യാതൊരു വ്യക്തതയുമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് സിബിഐയ്ക്ക് ഹൈക്കോടതി കേസ് കൈമാറിയത്.
കുട്ടികളുടെ ഇത്തരം അസ്വാഭാവിക മരണങ്ങൾക്ക് പിന്നിൽ ചില പ്രത്യേക സാമൂഹിക ഘടകങ്ങൾ കാരണമായിട്ടുണ്ടാകാമെന്ന് കോടതി മുൻപ് നിരീക്ഷിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേരള സംസ്ഥാന നിയമ സേവന അതോറിറ്റിയെ കേസിൽ കക്ഷിചേർത്തിരുന്നു. സംസ്ഥാനത്തുടനീളം കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ബോധവൽക്കരണ പരിപാടികൾ ശക്തമാക്കുന്നതിനുമായി അതോറിറ്റി സമർപ്പിച്ച സത്യവാങ്മൂലം കോടതി രേഖപ്പെടുത്തി. തുടർനടപടികൾക്കായി കേസ് ഓഗസ്റ്റ് ആറിലേക്ക് മാറ്റിവെച്ചു.
സലിൽ ലാൽ അഹമ്മദ് ഉൾപ്പെടെയുള്ള ഒരു കൂട്ടം സാമുഹ്യ പ്രവർത്തകർ നൽകിയ പൊതുതാൽപ്പര്യ ഹർജിയിലാണ് ഹൈക്കോടതി ഇടപെടൽ. നേരത്തെ വാളയാർ പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ സിബിഐ കുറ്റപത്രത്തിൽ പാലക്കാട് പലയിടങ്ങളിലായി പത്തു വർഷത്തിനുള്ളിൽ 28 കുട്ടികൾ മരണപ്പെട്ടതിൽ ദുരൂഹതയുണ്ടെന്ന് പരാമർശമുണ്ടായിരുന്നു. തുടർന്നാണ് ഈ വിഷയത്തിൽ ഹൈക്കോടതിയിൽ സാമൂഹ്യ പ്രവർത്തകർ പൊതു താൽപ്പര്യ ഹർജി നൽകിയത്.
SUMMARY: High Court orders CBI probe into mysterious deaths of 23 children in Palakkad
















