മലപ്പുറം: ആയുർവേദിക് വെല്‍നെസ്സ് സെന്ററിന് ലൈസൻസ് നല്‍കാൻ കൈക്കൂലി വാങ്ങിയ കേസില്‍ തിരൂർ നഗരസഭ പബ്ലിക്ക് ഹെല്‍ത്ത് ഇൻസ്പെക്ടർ അറസ്റ്റിലായതില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തിരുവനന്തപുരം നെയ്യാറ്റിൻകര വഴുതൂർ സ്വദേശി ജി.വി. വിനോദ് കുമാറിനെയാണ് (47) മലപ്പുറം വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്. 4300 രൂപയാണ് വിനോദ് കൈക്കൂലി വാങ്ങിയത്.
തിരൂർ കന്മനം സ്വദേശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസിന്റെ നടപടി. സംഭവത്തില്‍ ഇടനിലക്കാരായി പ്രവർത്തിച്ചതിന് തിരൂർ നഗരസഭയിലെ താത്‌ക്കാലിക വാച്ച്‌മാനും യൂത്ത് ലീഗ് നേതാവുമായ ഷിഹാബുദ്ദീനെയും തിരൂർ നഗരസഭയിലെ ജൂനിയർ പബ്ലിക്ക് ഹെല്‍ത്ത് ഇൻസ്പെക്ടറായ സതീഷിനെയും മലപ്പുറം വിജിലൻസ് സംഘം കഴിഞ്ഞ ജനുവരിയില്‍ അറസ്റ്റ് ചെയ്തതിരുന്നു.
തുടർന്നുള്ള അന്വേഷണത്തിലാണ് വിനോദ് കുമാറും കേസിലുള്‍പ്പെട്ടതായ വിവരം ലഭിച്ചത്. വിനോദ് കുമാർ പരാതിക്കാരനെ ഫോണില്‍ വിളിച്ച് സർട്ടിഫിക്കറ്റുകള്‍ ശരിയാക്കാൻ 3,000 രൂപ നേരിട്ടും 1,300 രൂപ ഗൂഗിള്‍ പേ വഴിയും വാങ്ങിയതായി വിജിലൻസ് കണ്ടെത്തുകയായിരുന്നു. ഭാര്യയുടെ ഗൂഗിള്‍ പേ വഴിയാണ് പണം സ്വീകരിച്ചത്.
SUMMARY: Municipality health inspector arrested for accepting bribe in Malappuram















