ബെംഗളൂരു: കെ ആര്‍ പുരം സീഗഹള്ളിയിയില്‍ ലിവിംഗ്-ഇൻ ബന്ധത്തെ എതിര്‍ത്തതിന് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയ സംഭവത്തില്‍ യുവതി പിടിയില്‍. 25 കാരിയും സോഫ്റ്റ്‌വെയർ എന്‍ജിനീയറുമായ ശ്വേതയെ ആണ് പ്രത്യേക അന്വേഷണ സംഘം പുതുച്ചേരിയിൽ വെച്ച് പിടികൂടിയത്. കേസിലെ മറ്റൊരു പ്രതിയായ ശ്വേതയുടെ കാമുകന്‍ കെന്നത്തിനായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
ജൂൺ 22 ന് രാത്രി കെആർ പുരം പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സീഗെഹള്ളിയിലെ അപ്പാര്‍ട്ട്‌മെന്റിലാണ് നാടിനെ ഞെട്ടിച്ച കൂട്ടക്കൊലപാതകം നടന്നത്. സോമസുന്ദര്‍ (55), ഭാര്യ മുത്തുലക്ഷ്മി (48), മകള്‍ സുപ്രിയ (20) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ സോമസുന്ദറിന്റെ മൂത്തമകള്‍ ശ്വേതയും ആണ്‍സുഹൃത്ത് കെന്നത്തും ഒളിവില്‍ പോകുകയായിരുന്നു.
ശ്വേതയും കാമുകൻ കെന്നത്തും തമ്മിലുള്ള ലിവിംഗ്-ഇൻ ബന്ധത്തെ മാതാപിതാക്കൾ ശക്തമായി എതിർത്തിരുന്നു. ഇതേച്ചൊല്ലി കുടുംബത്തിൽ സ്ഥിരമായി വഴക്കുകൾ നടന്നിരുന്നു. സംഭവദിവസം രാത്രി ഏഴുമണിയോടെ മാതാപിതാക്കളും ഇളയ സഹോദരിയും ശ്വേതയുടെ ഫ്ലാറ്റിൽ എത്തിയിരുന്നു. അവിടെവെച്ച് ഉണ്ടായ വാക്കുതർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. സംഭവം നടന്നതിന് പിന്നാലെ ഇരുവരും സ്ഥലത്തുനിന്നും രക്ഷപ്പെട്ടു. അയൽവാസികൾ നൽകിയ വിവരത്തെത്തുടർന്നാണ് കൊലപാതക വിവരം പുറത്തറിയുന്നത്.
SUMMARY: Bengaluru: Woman arrested for killing parents and sister for opposing live-in relationship; boyfriend absconding
















