തെസ്സലോനികി: ഗ്രീസില്‍ നിന്ന് ജർമ്മനിയിലേക്ക് പറന്ന റയൻഎയർ വിമാനത്തില്‍ വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. പറന്നുയരുന്നതിനിടെ എഞ്ചിന്റെ ഭാഗം അടർന്നുമാറി ജനല്‍ തകർത്തതിനെ തുടർന്ന് വിമാനത്തിനുള്ളില്‍ ശക്തമായ വായുമർദ്ദവ്യതിയാനം അനുഭവപ്പെടുകയും ഒരു യാത്രക്കാരൻ പുറത്തേക്ക് തെറിച്ചുപോകുന്ന അവസ്ഥയിലാവുകയും ചെയ്തു.
വിമാനത്തിന്റെ ജനല്‍ പാളി വേർപെട്ടതോടെ 61 കാരനായ സെർബിയൻ വിനോദസഞ്ചാരിയുടെ തലയും തോളും വിമാനത്തിന് പുറത്താവുകയായിരുന്നു. യാത്രക്കാരൻ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നതിനാലും മറ്റ് യാത്രക്കാരുടെ സമയബന്ധിതമായ ഇടപെടലിനാലും വലിയൊരു ദുരന്തം ഒഴിവായി. ഘർഷണം മൂലമുള്ള പൊള്ളലേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യാത്രക്കാരന്റെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്.
ഗ്രീസിലെ തെസ്സലോനികിയില്‍ നിന്ന് ജർമ്മനിയിലെ മെമ്മിംഗനിലേക്ക് പുറപ്പെട്ട എഫ് ആർ1879 റയൻഎയർ ബോയിംഗ് 737-8എ എസ് വിമാനത്തിലാണ് സംഭവം. വിമാനം ഉയർന്നുപൊങ്ങുന്നതിനിടെ എഞ്ചിനില്‍ നിന്ന് ഏതോ ഭാഗം വേർപെടുകയും അത് വന്ന് ജനലില്‍ ഇടിക്കുകയുമായിരുന്നു എന്നാണ് ഗ്രീക്ക് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. നോർത്ത് മാസിഡോണിയയ്ക്ക് മുകളിലൂടെ പറക്കുമ്പോഴായിരുന്നു ഈ നടുക്കുന്ന സംഭവം.
SUMMARY: Window of flying aircraft comes loose; passenger has a miraculous escape
















