ബെംഗളൂരു: നഗരത്തിലെ റോഡുകളിലും ഫുട്പാത്തുകളിലും പൊതുസ്ഥലങ്ങളിലും ദീർഘകാലമായി ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്യുന്നതിനുള്ള പ്രത്യേക നടപടി ഇന്ന് മുതൽ ആരംഭിച്ചു. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയും ബെംഗളൂരു ട്രാഫിക് പോലീസും സംയുക്തമായാണ് നടപടി നടപ്പാക്കുന്നത്.
അധികൃതർ , ആദ്യം ഉപേക്ഷിക്കപ്പെട്ടതായി കണ്ടെത്തുന്ന വാഹനങ്ങളിൽ മുന്നറിയിപ്പ് സ്റ്റിക്കർ പതിക്കുകയും വീൽ ക്ലാമ്പ് ഘടിപ്പിക്കുകയും ചെയ്യും. തുടർന്ന് 7 ദിവസത്തിനുള്ളിൽ വാഹന ഉടമ അത് മാറ്റിയില്ലെങ്കിൽ വാഹനം പിടിച്ചെടുത്ത് ടോവിങ് യാർഡിലേക്ക് മാറ്റും. പിന്നീട് നിയമനടപടികൾ പൂർത്തിയാക്കി പൊതുലേലത്തിലൂടെ വാഹനം വിറ്റഴിക്കും.
നഗരത്തിൽ ഇതിനകം 1,500-ലധികം ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ അധികൃതർ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവ ഗതാഗത തടസ്സത്തിനും പൊതുസുരക്ഷാ പ്രശ്നങ്ങൾക്കും കാരണമാകുന്നതായി അധികൃതർ ചൂണ്ടിക്കാട്ടി. ഉടമകൾ വാഹനങ്ങൾ മുൻകൂട്ടി മാറ്റിയാൽ നോ-പാർക്കിങ് പിഴ മാത്രം അടച്ചാൽ മതിയാകും. എന്നാൽ വാഹനം ടോ ചെയ്യേണ്ടി വന്നാൽ ടോവിങ് ചാർജും മറ്റ് നിയമാനുസൃത പിഴകളും അടയ്ക്കേണ്ടിവരും.
പൊതുജനങ്ങൾക്കും ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താൻ സൗകര്യമൊരുക്കിയിട്ടുണ്ട്. നഗരത്തിലെ റോഡുകളും ഫുട്പാത്തുകളും സുരക്ഷിതവും ഗതാഗതയോഗ്യവുമായി നിലനിർത്തുകയാണ് നടപടിയുടെ പ്രധാന ലക്ഷ്യമെന്ന് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി അറിയിച്ചു.
SUMMARY: Abandoned vehicles in public places to be removed from today; owners given 7 days
















