കൊച്ചി: മുൻ ‘മിസ്റ്റർ എറണാകുളം’ ജേതാവും ജിം ട്രെയിനറുമായ യുവാവ് എംഡിഎംഎയുമായി പിടിയിൽ. എടത്തല പത്താനയത്ത് വീട്ടിൽ മുഹമ്മദ് സാദിഖിനെ(25)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 390 ഗ്രാം എംഡിഎംഎയാണ് ജില്ലാ ആന്റി നർകോട്ടിക് സ്പെഷൽ ആക്‌ഷൻ ഫോഴ്സ് (ഡാൻസാഫ്) ഇയാളിൽനിന്ന് പിടിച്ചെടുത്തത്. തൃക്കാക്കരയ്ക്കടുത്ത് വാഴക്കാലയിൽ വച്ചാണ് ഇയാള്‍ ഡാൻസാഫിന്റെ പിടിയിലായത്.
ദിവസങ്ങളായി നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് ഇന്നലെ രാത്രി 9.30തോടെ പ്രതിയെ പിടികൂടിയത്. പരിശോധനയിൽ ഇയാളുടെ പക്കൽനിന്ന് എംഡിഎംഎക്കുപുറമെ, ലഹരിവിൽപ്പനയിലൂടെ ലഭിച്ചതെന്ന് കരുതുന്ന 66,000 രൂപയും ലഹരി കടത്താൻ ഉപയോഗിച്ച ബൈക്കും പോലീസ് പിടിച്ചെടുത്തു. പിടിക്കപ്പെടാതിരിക്കാൻ ബൈക്കിന്റെ നമ്പർപ്ലേറ്റ് മാറ്റിയ നിലയിലായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.
കൊച്ചിയിൽ യുവാക്കൾക്കിടയിലും നൈറ്റ് ക്ലബുകളിലും ലഹരിയെത്തിക്കുന്ന പ്രധാന കണ്ണിയാണ് സാദിഖ് എന്ന് പൊലീസ് പറയുന്നു. ഈ വർഷം ആദ്യം അറസ്റ്റിലായ കെവിൻ എന്ന ലഹരി മാഫിയാ തലവനുമായി സാദിഖിന് അടുത്ത ബന്ധമുണ്ടായിരുന്നു. നാലുമാസം മുമ്പാണ് 450 ഗ്രാം എം.ഡി.എം.എയുമായി കെവിൻ അറസ്റ്റിലായത്. ഡോക്ടർമാർ, അഭിഭാഷകർ, ബിസിനസുകാർ അടക്കമുള്ള എട്ടംഗ സംഘത്തെ കഴിഞ്ഞ മാർച്ച് 28ന് കടവന്ത്രയിലെ ആഡംബര ഹോട്ടലിൽ വെച്ച് ലഹരി മരുന്നുകളുമായി പോലീസ് പിടികൂടിയിരുന്നു. ആ പാർട്ടിയിലേക്ക് ലഹരി എത്തിച്ചത് കെവിൻ ആണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അയാൾ പിടിയിലാകുന്നത്. കെവിൻ ജയിലിലായതോടെ, സംഘത്തിലെ പ്രധാനിയായിരുന്ന സാദിഖ് ഇടപാടുകൾ ഏറ്റെടുക്കുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
SUMMARY: Former ‘Mr. Ernakulam’ arrested with MDMA















