അറ്റ്ലാന്റ: ഫിഫ ലോകകപ്പ് 2026 രണ്ടാം സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി അർജന്റീന ഫൈനലിൽ. അറ്റ്ലാന്റയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയുടെ വിജയം. മത്സരത്തിന്റെ ഭൂരിഭാഗം സമയവും ഇംഗ്ലണ്ട് മുൻതൂക്കം പുലർത്തിയെങ്കിലും, അവസാന നിമിഷങ്ങളിൽ ലയണൽ മെസ്സിയുടെ മികവിൽ അർജന്റീന കളി തിരിച്ചുപിടിക്കുകയായിരുന്നു. 84ാം മിനിട്ട് വരെ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് ലോകചാമ്പ്യൻമാരുടെ വൻ തരിച്ചുവരവ്. ഏഴുമിനിട്ടിനുള്ളിൽ രണ്ട് ഗോളുകളാണ് ഇംഗ്ലണ്ടിന്റെ വലയിൽ മെസിപ്പട അടിച്ചുകയറ്റിയത്. മെസ്സിയുടെ നിർണായകമായ സിഗ്നേച്ചർ പാസുകള്‍ ആണ് കളിയിലെ വഴിത്തിരിവായത്.
55-ാം മിനിറ്റിൽ മോർഗൻ റോജേഴ്‌സിന്റെ ക്രോസ് വലയിലെത്തിച്ച് ആന്റണി ഗോർഡനാണ് ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചത്. മറുപടിയായി 85-ാം മിനിറ്റിൽ കിടിലനൊരു ലോങ് റേഞ്ചറിലൂടെ എൻസോ ഫെർണാണ്ടസ് ഇംഗ്ലീഷ് വലകുലുക്കി. പിന്നാലെ ഇഞ്ചുറി ടൈമിൽ ലൗട്ടാരോ മാർട്ടിനെസ് അർജന്റീനയുടെ വിജയഗോൾ കുറിച്ചു. ഇംഗ്ലണ്ട് മികച്ച കളി പുറത്തെടുത്തെങ്കിലും, അവസാന നിമിഷങ്ങളിലെ പ്രതിരോധത്തിലെ ഏകാഗ്രതക്കുറവാണ് അവർക്ക് വിനയായത്. സമ്മർദ്ദ ഘട്ടങ്ങളിലും പതറാതെ കളിച്ച അർജന്റീനയുടെ മധ്യനിരയുടെയും മുന്നേറ്റനിരയുടെയും ഐക്യമാണ് അവരുടെ വിജയത്തിന് വഴിയൊരുക്കിയത്.
മത്സരത്തിന്റെ ആദ്യ പകുതി ഗോൾ രഹിതവും ഫൗളുകളും തർക്കങ്ങളും നിറഞ്ഞതായിരുന്നു. ആദ്യപകുതിയിൽ ഇംഗ്ലണ്ടിന്റെ എലിയട്ട് ആൻഡേഴ്സണും അർജന്റീനയുടെ ലിസാൻഡ്രൊ മാർട്ടിനസും മഞ്ഞക്കാർഡ്കണ്ടു. ആദ്യ പകുതിയിൽ അർജന്റീനയുടെ ഭാഗത്ത് നിന്ന് 12ഉം ഇംഗ്ലണ്ടിന്റെ ഭാഗത്ത് നിന്ന് 7 ഫൗളുകളുമുണ്ടായി. മത്സരത്തിലുടനീളം വാർ (VAR) പരിശോധനകളും ഹൈഡ്രേഷൻ ബ്രേക്കുകളും ഉണ്ടായിരുന്നു.
ജയത്തോടെ തുടർച്ചയായ രണ്ടാം തവണയും ഫിഫ ലോകകപ്പ് ഫൈനലിൽ എത്തുന്ന അർജന്റീന സ്പെയിനെയാണ് ഫൈനലിൽ നേരിടുക. ഈ മാസം 20ന് ന്യൂയോർക്കിലെ ന്യൂജ െജഴ്സി സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 12.30നാണ് ഫൈനൽ പോരാട്ടം.
SUMMARY: Argentina beats England, Messi and team reach World Cup final
















