യാങ്കൂണ്‍: മ്യാൻമർ തീരത്ത് രണ്ട് ബോട്ടുകള്‍ മുങ്ങി റോഹിങ്ക്യൻ അഭയാർഥികള്‍ അടക്കം 500 പേർ മരിച്ചതായി ഐക്യരാഷ്ട്രസഭാ ഏജൻസികള്‍. അന്താരാഷ്ട്ര കുടിയേറ്റ സംഘടനയും യുഎൻ അഭയാർഥി ഏജൻസിയായ യുഎൻഎച്ച്‌സിആറും സംയുക്ത പ്രസ്താവനയിലാണ് അപകട വിവരം പുറത്ത് വിട്ടിരിക്കുന്നത്. റഖൈൻ സംസ്ഥാനത്ത് നിന്ന് ജൂണ്‍ അവസാനത്തോടെ പുറപ്പെട്ട രണ്ട് ബോട്ടുകളാണ് അപകടത്തില്‍ പെട്ടത്.
ബോട്ടുകളിലുണ്ടായിരുന്നവരില്‍ ഭൂരിഭാഗവും റോഹിങ്ക്യൻ വിഭാഗത്തില്‍ നിന്നുള്ളവരായിരുന്നു. ബംഗ്ലാദേശിലെ അഭയാർഥി ക്യാമ്പുകളില്‍ നിന്ന് എത്തിയവരും യാത്രക്കാരില്‍ ഉണ്ടായിരുന്നുവെന്നാണ് യു എൻ ഏജൻസികള്‍ വ്യക്തമാക്കുന്നത്. ഏകദേശം 250 പേരുമായി പുറപ്പെട്ട ആദ്യ ബോട്ടുമായുള്ള ബന്ധം യാത്ര ആരംഭിച്ചതിന് പിന്നാലെ തന്നെ നഷ്ടമായെന്നാണ് യുഎൻ ഏജൻസികള്‍ പറയുന്നത്. 80 പേരുമായി പിന്നാലെ പുറപ്പെട്ട രണ്ടാമത്തെ ബോട്ട് ജൂലൈ 8-ന് മ്യാൻമറിലെ ഇരാവഡി തീരത്തിന് സമീപം മുങ്ങിയതായി കരുതുന്നതായും യുഎൻ ഏജൻസികള്‍ വ്യക്തമാക്കുന്നുണ്ട്.
സാധാരണ കടല്‍യാത്രാ സീസണിലല്ല ഈ യാത്രകള്‍ നടന്നത്. ഈ സമയത്ത് കടല്‍സാഹചര്യങ്ങള്‍ കൂടുതല്‍ അപകടകരമായിരിക്കും എന്നും യുഎൻ സംഘടനകള്‍ പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്. സംഭവവും മരണസംഖ്യയും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇത്രയും വലിയ മനുഷ്യജീവനാശം ഉണ്ടായിരിക്കാമെന്ന സാധ്യത ഞങ്ങളെ അതീവ ആശങ്കപ്പെടുത്തുന്നുവെന്നാണ് യുഎൻഎച്ച്‌സിആറും ഐഒഎമ്മും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞിരിക്കുന്നത്.
SUMMARY: More than 500 Rohingya refugees drowned after two passenger boats sank off the coast of Myanmar
















