ബെംഗളൂരു : മംഗളൂരു പോലീസ് നടത്തിയ ലഹരി വിരുദ്ധ ഓപ്പറേഷനിൽ 5.20 കോടി രൂപ വിലമതിക്കുന്ന 5 കിലോയിലധികം എംഡിഎംഎ പിടികൂടി. രണ്ട് പേരെ അറസ്റ്റ് ചെയ്തതായും മംഗളൂരു സിറ്റി ക്രൈം ബ്രാഞ്ച് (സിസിബി) പോലീസ് കമ്മീഷണർ സുധീർ കുമാർ റെഡ്ഡി പറഞ്ഞു. ബെൽത്തങ്ങാടി താലൂക്കിലെ ഇന്ദബെട്ടു സ്വദേശി മുഹമ്മദ് അൽഫാസ് (28), ഉജിരെയിലെ ഹാലെപേട്ട്, ലൈല വിവേകാനന്ദ നഗറിലെ താമസക്കാരനായ മുഹമ്മദ് മുസ്തഫ (28) എന്നിവരാണ് അറസ്റ്റിലായത്. ഡൽഹിയിൽ നിന്ന് ബെംഗളൂരുവിലേക്ക് മയക്ക്മരുന്ന് എത്തിക്കുന്നതിനിടെ ബാഗൽകോട്ട് ജില്ലയിലെ ഹുനഗുണ്ടിലെ ദേശീയപാതയോരത്തെ ലോഡ്ജിൽ വെച്ചാണ് പ്രതികളെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.
ജൂൺ 25ന് അന്നപ്പ സ്വാമി എന്നയാളെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് ലഭിച്ച വിവരങ്ങൾ പ്രകാരമാണ് പോലീസ് ഓപ്പറേഷൻ നടത്തിയത്. സൂറത്ത്കൽ പോലീസ് പരിധിയിലുള്ള അന്നപ്പ സ്വാമിയുടെ വീട്ടിൽ നിന്ന് 15.17 ഗ്രാം എംഡിഎംഎ സിസിബിഐ പോലീസ് പിടിച്ചെടുത്തു. ചോദ്യം ചെയ്യലിൽ മയക്കുമരുന്ന് വിതരണക്കാരെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ ലഭിച്ചു. തുടർന്നാണ് ദക്ഷിണ കന്നഡയിൽ റെയ്ഡ് നടത്തിയത്.
മംഗളൂരു, ബെംഗളൂരു, അയൽ സംസ്ഥാനമായ കേരളം എന്നിവിടങ്ങളിലേക്ക് മയക്കുമരുന്ന് വിതരണം ചെയ്യാൻ പ്രതികൾ തയ്യാറെടുക്കുകയായിരുന്നുവെന്ന് പോലീസ് കമ്മീഷണറുടെ ഓഫീസിൽ നടത്തിയ പത്രസമ്മേളനത്തിൽ റെഡ്ഡി പറഞ്ഞു. പിടിയിലായവര്‍ അന്തർ സംസ്ഥാന മയക്കുമരുന്ന് കടത്ത് ശൃംഖലയിലെ കണ്ണികളാണ്. ഇവരിൽ നിന്ന് ബാഗുകളും മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും കമ്മീഷണർ പറഞ്ഞു.
SUMMARY: MDMA worth Rs 5 crore seized; two arrested
















