ബെംഗളൂരു: ബെംഗളൂരുവിന് സമീപം ദേവനാഹള്ളിയിൽ പതിനാലുകാരിയായ പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി. പെൺകുട്ടിയെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷമാണ് ക്രൂരതയ്ക്ക് ഇരയാക്കിയത്. സംഭവത്തിൽ സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിലായി. രേണുക, നവീൻ, വെങ്കട്ടരമണ എന്നിവരാണ് പിടിയിലായത്.
ജൂലൈ 17-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ക്ഷേത്രദർശനത്തിനെന്ന വ്യാജേന രേണുക എന്ന സ്ത്രീ പെൺകുട്ടിയെ വീട്ടിൽ നിന്നും കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് നവീൻ, വെങ്കട്ടരമണ എന്നിവരും ഇവർക്കൊപ്പം ചേർന്നു. പെൺകുട്ടിയെ ഓട്ടോറിക്ഷയിൽ വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോകുകയും നിർബന്ധിച്ച് മദ്യം കുടിപ്പിക്കുകയുമായിരുന്നു.
തുടർന്ന് സമീപത്തെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെത്തിച്ച് പെൺകുട്ടിയെ ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. പിറ്റേന്ന് രാവിലെ കുട്ടിയെ വീടിന് സമീപം ഇറക്കിവിട്ട പ്രതികൾ, നടന്ന വിവരങ്ങൾ പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. രാത്രി മുഴുവൻ പെൺകുട്ടിയെ കാണാതിരുന്നതിനെ തുടർന്ന് അമ്മ ചോദ്യം ചെയ്തപ്പോഴാണ് താൻ നേരിട്ട ദാരുണമായ അനുഭവം കുട്ടി തുറന്നുപറഞ്ഞത്. ഉടൻ തന്നെ പെൺകുട്ടിയും അമ്മയും പോലീസിനെ സമീപിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ മൂന്ന് പ്രതികൾക്കെതിരെയും കേസ് രജിസ്റ്റർ ചെയ്ത പോലീസ് ഉടന്‍ തന്നെ അന്വേഷണവും പ്രതികൾക്കായുള്ള തിരച്ചിലും ആരംഭിക്കുകയായിരുന്നു.
SUMMARY:14-year-old girl gang-raped after being taken to temple; Three people including woman arrested
















