ബെംഗളൂരു: ബെംഗളൂരുവിലെ പൊതുഗതാഗത സംവിധാനം കൂടുതൽ സൗകര്യപ്രദമാക്കുന്നതിനായി ബി.എം.ടി.സി. ബസുകളുടെ തത്സമയ സഞ്ചാരവിവരങ്ങൾ ഒല, ഊബർ, നമ്മ യാത്രി, റാപ്പിഡോ തുടങ്ങിയ സ്വകാര്യ യാത്രാ ആപ്പുകളിലേക്കും ലഭ്യമാക്കാൻ നടപടി. ഗതാഗത മന്ത്രി ബൈരതി സുരേഷ് വിളിച്ചുചേർത്ത യോഗത്തിലാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്.
നിലവിൽ ബി.എം.ടി.സിയുടെ ‘നമ്മ ബി.എം.ടി.സി’ ആപ്പിലൂടെ ബസുകളുടെ തത്സമയ സ്ഥാനം, എത്തിച്ചേരാനുള്ള ഏകദേശ സമയം, യാത്രാ വിവരങ്ങൾ എന്നിവ അറിയാൻ കഴിയും. പുതിയ സംവിധാനത്തിലൂടെ ഈ വിവരങ്ങൾ സ്വകാര്യ യാത്രാ ആപ്പുകളിലും ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതോടെ കാബിലോ ഓട്ടോറിക്ഷയിലോ യാത്ര ചെയ്യുന്നവർക്ക് യാത്ര അവസാനിക്കുന്നതിന് മുമ്പുതന്നെ അവിടെ നിന്ന് ലക്ഷ്യസ്ഥാനത്തേക്ക് പോകുന്ന ബി.എം.ടി.സി. ബസ് ലഭ്യമാണോ എന്ന് പരിശോധിക്കാനാകും.ബി.എം.ടി.സി.യുടെ തത്സമയ ബസ് വിവരങ്ങൾ സ്വകാര്യ ഗതാഗത സേവനദാതാക്കളുമായി പങ്കിടുന്നതിനുള്ള സാങ്കേതിക സംവിധാനം സംബന്ധിച്ച ചർച്ചകൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്. സെപ്റ്റംബർ അവസാനത്തോടെ ഇതിന്റെ സാങ്കേതിക ഘടന അന്തിമമാക്കാനാണ് നീക്കം. പുതിയ നമ്മ ബി.എം.ടി.സി. മൊബൈൽ ആപ്പ് 2.0’ യും ഈ കാലയളവിൽ പുറത്തിറക്കുമെന്ന് അധികൃതർ അറിയിച്ചു.
















