ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെ വിദ്യാർഥികൾക്കെതിരെ പോലീസ് നടത്തിയ അതിക്രമത്തിൽ പരുക്കേറ്റവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നാളെ രാജ്യവ്യാപക സമരം പ്രഖ്യാപിച്ച് സി ജെ പി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡല്‍ഹിയിലെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നതിനിടെയാണ് രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തത്.
വിദ്യാർഥികളും സന്നദ്ധ സംഘടനകളും രാജ്യത്തുടനീളമുള്ള ജില്ലകളിൽ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കണമെന്ന് സി ജെ പി. അഭ്യർഥിച്ചു. ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെച്ച പോസ്റ്ററിലൂടെ “ഓരോ ജില്ലയും. ഒരു ദിവസം. ഒരു ആവശ്യം” എന്ന മുദ്രാവാക്യമുയർത്തി രാജ്യവ്യാപകമായി ഒത്തൊരുമിച്ചുള്ള പ്രതിഷേധങ്ങൾക്കാണ് സിജെപി ആഹ്വാനം ചെയ്തത്. അതാത് ജില്ലകളിൽ അനുമതി വാങ്ങി സമാധാനപരമായ ഒത്തുകൂടലുകൾ സംഘടിപ്പിക്കാൻ വിദ്യാർഥി യൂണിയനുകളോടും മറ്റ് സംഘടനകളോടും പോസ്റ്ററിൽ ആവശ്യപ്പെടുന്നു.
പോലീസ് നടപടിക്ക് ഇരയായവരോടുള്ള ഐക്യദാർഢ്യത്തിന്റെ ഭാഗമായി, ഒത്തുകൂടിയ ജനക്കൂട്ടത്തിന് മുന്നിൽ പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ പരസ്യമായി വായിച്ചു കേൾപ്പിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. സംഘാടകരെ സഹായിക്കുന്നതിനായി വിശദമായ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജറും പ്രചാരണ സാമഗ്രികളും മെമ്മോറാണ്ടം മാതൃകയും തങ്ങളുടെ വെബ്‌സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ടെന്ന് സിജെപി വ്യക്തമാക്കി.
നീറ്റ്-യു.ജി പരീക്ഷാ ചോർച്ചയുമായി ബന്ധപ്പെട്ട നടപടികളും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയും ഉൾപ്പെടെയുള്ള പ്രധാന ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ തങ്ങളുടെ സമരം തുടരുമെന്ന് സംഘടന വ്യക്തമാക്കിയിട്ടുണ്ട്. ഡൽഹിയിലെ ‘സൻസദ് ചലോ’ മാർച്ചിൽ പ്രതിഷേധക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടലുകൾ ഉണ്ടായതിന് പിന്നാലെയാണ് ഈ രാജ്യവ്യാപക പ്രതിഷേധ പ്രഖ്യാപനം.
SUMMARY: CJP calls for nationwide protests today; appeals for peaceful protests
















