ന്യൂഡൽഹി: കരിങ്കടലിൽ വാണിജ്യ കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ‘എം.വി ഒമോർഫി’ എന്ന കപ്പൽ ആണ് ആക്രമിക്കപ്പെട്ടതെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ജൂലൈ 18-ന് നടന്ന ഈ സംഭവത്തിൽ മന്ത്രാലയം ശക്തമായ ആശങ്ക രേഖപ്പെടുത്തുകയും മരിച്ചയാളുടെ കുടുംബത്തെ അനുശോചനം അറിയിക്കുകയും ചെയ്തു. അന്താരാഷ്ട്ര സമുദ്ര വ്യാപാര മേഖലയിൽ സാധാരണക്കാരായ ജീവനക്കാരുടെ ജീവൻ അപകടത്തിലാക്കുന്ന ഇത്തരം നടപടികളെ ഇന്ത്യ അപലപിച്ചു.
കപ്പലിലുണ്ടായിരുന്ന 10 ജീവനക്കാരിൽ മൂന്ന് പേർ ഇന്ത്യൻ പൗരന്മാരാണ്. ഇതിൽ ചീഫ് ഓഫീസറായ സാഗർ ഗുപ്തയാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മറ്റ് രണ്ട് ഇന്ത്യൻ ജീവനക്കാർ സുരക്ഷിതരാണ്.
അതേസമയം കപ്പൽ ആക്രമിച്ചത് ആരാണെന്ന് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ലെങ്കിലും, യുക്രേനിയൻ ഡ്രോൺ ആണ് ആക്രമണം നടത്തിയതെന്ന് ഫോർവേഡ് സീമെൻസ് യൂണിയൻ ഓഫ് ഇന്ത്യ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.
ഇറാൻ തീരത്ത് എൽപിജി ടാങ്കറായ ഒരു ഇന്ത്യൻ ചരക്കുകപ്പലിനുനേരെയും ആക്രമണമുണ്ടായി. കപ്പലിലുണ്ടായിരുന്ന 28 ഇന്ത്യൻ ജീവനക്കാരും സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ചരക്കുകപ്പലുകൾ തുടർച്ചയായി ആക്രമിക്കപ്പെടുന്നതിൽ ഇന്ത്യ കടുത്ത ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.
SUMMARY: Another attack on cargo ship in the Black Sea; Indian sailor killed
















