ബെംഗളൂരു: ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി രംഗത്തേക്ക് ചുവടുവെക്കാന്‍ ഒരുങ്ങി ഫ്‌ലിപ്കാര്‍ട്ട്. നിലവില്‍ ഈ രംഗം ഭരിക്കുന്ന സൊമാറ്റോ, സ്വിഗ്ഗി എന്നിവര്‍ക്ക് വലിയൊരു വെല്ലുവിളിയാകും ഈ നീക്കം. ആദ്യഘട്ടത്തിൽ ബെംഗളൂരു പോലെയുള്ള നഗരങ്ങളില്‍ ചെറിയ തോതിലാകും സേവനം ആരംഭിക്കുക. ഉപഭോക്താക്കളുടെ പ്രതികരണങ്ങള്‍ മനസിലാക്കി ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയ ശേഷമായിരിക്കും രാജ്യവ്യാപകമായി ഇത് വിപുലീകരിക്കുക. കമ്പനി സി.ഇ.ഒ കല്യാൺ കൃഷ്ണമൂർത്തിയാണ് ഇക്കാര്യം അറിയിച്ചത്. എന്നുമുതലാണ് നടപ്പാക്കുകയെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.
വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഇ-കോമേഴ്‌സ് ഭീമനായ ഫ്‌ളിപ്കാര്‍ട്ടിന്റെ വലിയ ഉപഭോക്തൃ അടിത്തറയും ശക്തമായ ലോജിസ്റ്റിക്‌സ് ശൃംഖലയും എത്തുന്നതോടെ ഓൺലൈൻ ഭക്ഷണ വിതരണ മേഖലയിൽ മത്സരം കൂടുതല്‍ ചൂടുപിടിക്കും. ഫ്ലിപ്കാർട്ട് കൂടി ഈ രംഗത്തേക്ക് കടന്നുവരുന്നതോടെ മത്സരം കടുക്കുകയും ഉപഭോക്താക്കൾക്ക് ആകർഷകമായ ഓഫറുകൾ ലഭിക്കുകയും ചെയ്തേക്കും.
ഫ്ലിപ്കാർട്ടിന്റെ പ്രധാന ആപ്പിലൂടെയും ഭക്ഷണ വിതരണത്തിനായി പ്രത്യേകം തയാറാക്കുന്ന ആപ്പിലൂടെയും ഉപഭോക്താക്കൾക്ക് ഓർഡർ ചെയ്യാൻ കഴിയും. കേന്ദ്ര സര്‍ക്കാരിന്റെ ഓപൺ നെറ്റ്‍വർക്ക് ഡിജിറ്റൽ കൊമേഴ്സുമായി സഹകരിച്ചാകും സേവനം ലഭ്യമാക്കുകയെന്നും സൂചനയുണ്ട്. 24 മണിക്കൂർ ഉപഭോക്തൃ സേവനമാണ് കമ്പനി ലക്ഷ്യമിടുന്നത്. മികച്ചത് തെരഞ്ഞെടുക്കാൻ ഉപഭോക്താവിന് അവകാശമുണ്ട്. അതുപോലെ തന്നെ മികച്ച ഭക്ഷണ വിതരണമാണ് കമ്പനിയുടെ അവകാശവാദമെന്ന് അധികൃതർ അറിയിച്ചു.
നിലവിലുള്ള കമ്പനികളോട് മത്സരിക്കുകയെന്നതിനേക്കാൾ ഉപഭോക്താക്കൾക്ക് പുതുമയുള്ള അനുഭവം നൽകാൻ കഴിയുമെന്ന് ഉറപ്പുണ്ടാകുമ്പോഴാണ് പുതിയ മേഖലയിലേക്ക് കടക്കുന്നതെന്ന് കൃഷ്ണമൂർത്തി പറഞ്ഞു. വിലക്കുറവിനൊപ്പം കൂടുതൽ റെസ്റ്റോറന്റ് തിരഞ്ഞെടുപ്പുകൾ, വിശ്വസനീയമായ സേവനം, വേഗത്തിലുള്ള ഡെലിവറി എന്നിവയും ഉപഭോക്താക്കൾ പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
SUMMARY: Flipkart enters food delivery sector; competition will be fierce in the online food delivery sector
















