കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ അഡ്ഹോക് കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട തർക്കങ്ങളില്‍ പ്രസിഡന്റ് ശ്വേത മേനോനെതിരെ രൂക്ഷ വിമർശനവുമായി രമേശ് പിഷാരടി. തന്റെ പൊതുപ്രതിച്ഛായ തകർക്കാൻ ലക്ഷ്യമിട്ടാണ് ശ്വേത മേനോൻ പരാതി നല്‍കിയതെന്നും ഇതിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
എറണാകുളം മുൻസിഫ് കോടതിയില്‍ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് പിഷാരടി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. തനിക്കെതിരെ നിയമപരമായ ഒരു കാരണവും പരാതിയില്‍ ഉന്നയിച്ചിട്ടില്ലെന്നും, ‘അമ്മ’യുടെ രേഖകളോ ഔദ്യോഗിക അധികാരങ്ങളോ താൻ ഒരിക്കലും ഏറ്റെടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, അഡ്ഹോക് കമ്മിറ്റിയുമായി ബന്ധപ്പെട്ട നിയമപോരാട്ടങ്ങളില്‍ നിന്ന് പൂർണ്ണമായി പിന്മാറുന്നതായി രമേശ് പിഷാരടി കോടതിയെ ഔദ്യോഗികമായി അറിയിച്ചു.
ഇനി ഈ വിഷയത്തിലുള്ള ജുഡീഷ്യല്‍ നടപടികളുമായി മുന്നോട്ടുപോകാൻ താല്‍പ്പര്യമില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിക്കുകയായിരുന്നു. ശ്വേതാ മേനോൻ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ സംഘടനയുടെ ദൈനംദിന പ്രവർത്തനങ്ങള്‍ക്കായി രമേശ് പിഷാരടി കണ്‍വീനറായി അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചിരുന്നു. എന്നാല്‍, സംഘടനയുടെ ബൈലോ പ്രകാരം ഇത്തരമൊരു കമ്മിറ്റി രൂപീകരിക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ശ്വേതാ മേനോൻ കോടതിയെ സമീപിച്ചത്.
SUMMARY: Ramesh Pisharody against Shweta Menon.
















