ബെംഗളൂരു: കർണാടകയിൽ വ്യാജമരുന്നുകളുടെ വ്യാപകമായ വിതരണ ശൃംഖല കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണം ശക്തമാക്കി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.). ഇതിന്റെ ഭാഗമായി ബെംഗളൂരുവിലെ മിനർവ സർക്കിളിലുള്ള കൃപ ഹെൽത്ത് കെയർ മെഡിക്കൽ സ്റ്റോറിൽ എസ്.ഐ.ടി. പരിശോധന നടത്തി. പരിശോധനയിൽ വ്യാജമരുന്നുകൾ, സാമ്പത്തിക ഇടപാടുകളുടെ രേഖകൾ, മരുന്നുകളുടെ വിതരണവുമായി ബന്ധപ്പെട്ട രേഖകൾ എന്നിവ പിടിച്ചെടുത്തതായി അന്വേഷണ സംഘം അറിയിച്ചു. സ്ഥാപനത്തിന്റെ ഉടമയും ലൈസൻസുള്ള ഫാർമസിസ്റ്റുമായ വീരേഷ് കുമാറിനെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ മാസം താവരേക്കെരെ–മാഗഡി മേഖലയിലെ രഹസ്യ ഗോഡൗണിൽ നടത്തിയ പരിശോധനയിലാണ് സംസ്ഥാനത്ത് പ്രവർത്തിച്ചുവന്നതായി സംശയിക്കുന്ന വ്യാജമരുന്ന് ശൃംഖലയുടെ വിവരം പുറത്തുവന്നത്. ബിഡദിക്ക് സമീപം അനുമതിയില്ലാതെ പ്രവർത്തിച്ചിരുന്ന മരുന്ന് പാക്കിങ്, ലേബൽ മാറ്റൽ കേന്ദ്രത്തിൽ നിന്ന് ഏകദേശം ₹4.91 കോടി വിലമതിക്കുന്ന വ്യാജവും വീണ്ടും ലേബൽ ചെയ്തതുമായ മരുന്നുകൾ പിടിച്ചെടുത്തതിനെ തുടർന്നാണ് സർക്കാർ ആറ് അംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.
എസ്.ഐ.ടി.യുടെ പ്രാഥമിക അന്വേഷണത്തിൽ കൃപ ഹെൽത്ത് കെയർ ഉടമ വീരേഷ് കുമാർ വ്യാജമരുന്നുകളുടെ വിതരണത്തിൽ പ്രധാന പങ്കുവഹിച്ചിരുന്നുവെന്നാണ് സംശയം. 2021ൽ സ്ഥാപിച്ച മെഡിക്കൽ സ്റ്റോറിനെ നിയമാനുസൃതമായ സ്ഥാപനത്തിന്റെ മറവിൽ വ്യാജമരുന്നുകളുടെ വിതരണത്തിനായി ഉപയോഗിച്ചുവെന്നാണ് അന്വേഷണ സംഘത്തിന്റെ ആരോപണം.
പ്രമുഖ മരുന്ന് കമ്പനികളുടെ പേരിലുള്ള തെറ്റായ ലേബൽ പതിച്ച മരുന്നുകളും വ്യാജ ജീവൻരക്ഷാ മരുന്നുകളും ബെംഗളൂരുവിലെയും സമീപ പ്രദേശങ്ങളിലെയും 90-ലേറെ ആശുപത്രികളിലേക്കും ക്ലിനിക്കുകളിലേക്കും എത്തിച്ചിട്ടുണ്ടോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. മരുന്നുകൾ നേരിട്ട് ആശുപത്രികളിലേക്കും മറ്റ് വാങ്ങുന്നവരിലേക്കും എത്തിക്കുന്നതിനായി 15-ലേറെ മെഡിക്കൽ പ്രതിനിധികൾ ഉൾപ്പെട്ട ശൃംഖല പ്രവർത്തിച്ചിരുന്നുവെന്നും അന്വേഷണ സംഘം സംശയിക്കുന്നു.
വ്യാജമരുന്നുകളുടെ വിതരണം കർണാടകയിൽ മാത്രം ഒതുങ്ങിയിരുന്നില്ലെന്നും മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും ശൃംഖല വ്യാപിച്ചിട്ടുണ്ടാകാമെന്നും അന്വേഷണ സംഘം കരുതുന്നു. മരുന്നുകളുടെ യഥാർഥ ഉറവിടം, അവ പാക്ക് ചെയ്ത് ലേബൽ മാറ്റിയ കേന്ദ്രങ്ങൾ, വിതരണക്കാർ, ആശുപത്രികളിലേക്കും മെഡിക്കൽ സ്ഥാപനങ്ങളിലേക്കും മരുന്നുകൾ എത്തിച്ച വഴികൾ എന്നിവ കണ്ടെത്തുന്നതിനാണ് ഇപ്പോഴത്തെ അന്വേഷണം.
SUMMARY: SIT takes action against a spurious drug network in Bengaluru; medical store owner taken into custody.
















