ബെംഗളൂരു: നഗരത്തിൽ സദാചാര പോലീസിങ്ങിന്റെ പേരിൽ നടന്ന ആക്രമണം അക്രമാസക്തമായി. ദൊഡ്ഡബല്ലാപുര ഇൻഡസ്ട്രിയൽ ഏരിയയിൽ പ്രവർത്തിക്കുന്ന ബാറ്ററി നിർമാണ യൂണിറ്റിൽ ഒരു സംഘം അതിക്രമിച്ചുകയറി ജീവനക്കാരെ മർദിക്കുകയും സ്ഥാപനത്തിലെ വിലപിടിപ്പുള്ള ഉപകരണങ്ങൾ തല്ലിത്തകർക്കുകയും ചെയ്തതായി പരാതി. രാജസ്ഥാനിൽ നിന്നുള്ള ബാറ്ററി നിർമാണ യൂണിറ്റിലെ ജീവനക്കാരനായ അരവിന്ദ് ഭർദ്വാജ് കുശ്വാഹ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ദൊഡ്ഡബല്ലാപുര റൂറൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പരാതി പ്രകാരം, ജൂലൈ 26-ന് യുവതിയുമായി സംസാരിക്കുന്നതിനിടെ അരവിന്ദിനെ ഒരു സംഘം തടഞ്ഞു. തുടർന്ന് ഇരുവരും വാഹനത്തിൽ പോകുന്നതിനിടെ മോട്ടോർസൈക്കിളിൽ പിന്തുടർന്നെത്തിയ സംഘം വാഹനം തടഞ്ഞുനിർത്തി തർക്കമുണ്ടാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് ഫാക്ടറിയിലേക്ക് എത്തിയ സംഘം ജീവനക്കാരെ ആക്രമിക്കുകയും സ്ഥാപനത്തിനുള്ളിൽ വ്യാപക നാശനഷ്ടം വരുത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
ഏകദേശം 30 പേരടങ്ങുന്ന സംഘം വടിവാളുകൾ, ഇരുമ്പ് വടികൾ, മരക്കഷണങ്ങൾ തുടങ്ങിയ ആയുധങ്ങളുമായാണ് ഫാക്ടറിയിലേക്ക് അതിക്രമിച്ച് കയറിയത്. കമ്പ്യൂട്ടറുകൾ, ഹാർഡ് ഡിസ്കുകൾ, സിസിടിവി ഉപകരണങ്ങൾ, ലാപ്ടോപ്പുകൾ, ഫർണിച്ചറുകൾ ഉൾപ്പെടെ സ്ഥാപനത്തിലെ നിരവധി വസ്തുക്കൾ അടിച്ചുതകർത്തതായും നിരവധി ജീവനക്കാർക്ക് മർദനമേറ്റതായും പരാതിയിൽ പറയുന്നു. ഒരാളുടെ സ്വകാര്യഭാഗത്ത് ചവിട്ടിയതായും ഗുരുതരമായി മർദിച്ചതായും പരാതിയിൽ ആരോപണമുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് ഹർഷ ഭരത്, തിമ്മരാജു, അബി, ലത്തീഫ് എന്നിവരടക്കം നിരവധി പേർക്കെതിരെ ദൊഡ്ഡബല്ലാപുര റൂറൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ആക്രമണത്തിൽ പങ്കെടുത്ത മറ്റ് പ്രതികളെ കണ്ടെത്താൻ സി.സി.ടി.വി ദൃശ്യങ്ങളും മറ്റ് തെളിവുകളും പരിശോധിച്ച് അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. സംഭവം നഗരത്തിൽ വീണ്ടും സദാചാര പോലീസിങ്ങിനെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
SUMMARY: Moral Policing in Bengaluru; employees barged into battery manufacturing unit and were beaten up
















