ബെംഗളൂരു: ക്ഷേത്രത്തിന് സമീപത്തെ നടപ്പാത കൈയേറി സ്ഥാപിച്ച കടകൾ നീക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കത്തിൽ ക്ഷേത്ര ട്രസ്റ്റിയും സഹോദരങ്ങളും ആക്രമിക്കപ്പെട്ടതായി പരാതി. യെലഹങ്ക ന്യൂ ടൗണിലെ അത്തൂർ മേഖലയിലാണ് സംഭവം.
കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ ട്രസ്റ്റിയായ 39കാരനായ ആർ. വരദരാജുവും സഹോദരങ്ങളുമാണ് ആക്രമിക്കപ്പെട്ടതായി പരാതി നൽകിയത്.
ക്ഷേത്രത്തിന് സമീപത്തെ നടപ്പാതയിൽ വ്യാപാരികൾ കടകളും താൽക്കാലിക സ്റ്റാളുകളും സ്ഥാപിച്ചതിനെ തുടർന്ന് കാൽനടയാത്രക്കാർക്ക് റോഡിലൂടെയായിരുന്നു സഞ്ചരിക്കേണ്ടിവന്നിരുന്നത്.
നടപ്പാതയിൽ സ്ഥാപിച്ചിരുന്ന കടകൾ മാറ്റണമെന്ന് ആവശ്യപ്പെട്ട് വരദരാജുവിന്റെ സഹോദരന്മാരായ മുനിരാജുവും ചരൺരാജും കടയുടമകളെ സമീപിച്ചതോടെയാണ് തർക്കം ആരംഭിച്ചതെന്നാണ് പരാതിയിൽ പറയുന്നത്.
സംസാരത്തിനിടെ തർക്കം രൂക്ഷമാകുകയും സഹോദരന്മാരെ കല്ലുകൊണ്ട് ആക്രമിക്കുകയും ചെയ്തെന്നാണ് ആരോപണം.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വരദരാജു തർക്കം അവസാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹത്തെയും ആക്രമിച്ചതായി പരാതിയിൽ പറയുന്നു. സംഘർഷത്തിനിടെ തന്റെ സ്വർണമാല ഒരാൾ പിടിച്ചുപറിച്ചതായും വരദരാജു ആരോപിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതികളോട് പോലീസ് സ്റ്റേഷനിൽ ഹാജരായി മൊഴി നൽകാൻ ആവശ്യപ്പെടുമെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.
നടപ്പാതയിലെ കൈയേറ്റം കാരണം കാൽനടയാത്രക്കാർ റോഡിലേക്കിറങ്ങി നടക്കേണ്ട സാഹചര്യമുണ്ടായിരുന്നതായി പോലീസ് ചൂണ്ടിക്കാട്ടി. ഇത് വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും അപകടസാധ്യത വർധിപ്പിക്കുന്ന സാഹചര്യമാണെന്നും അധികൃതർ വിലയിരുത്തുന്നു.
കൈയേറ്റം നീക്കം ചെയ്യുന്നതിനായി ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ സഹായം തേടുമെന്നും പോലീസ് അറിയിച്ചു. പ്രദേശത്തെ നടപ്പാത കൈയേറ്റങ്ങൾ പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട അധികൃതരെ സമീപിക്കാനാണ് നീക്കം.
















