ബെംഗളൂരു: വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് പ്രണയവിവാഹം കഴിച്ച പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം നാട്ടുകാര്‍ സിനിമ മോഡല്‍ ചേസിലൂടെ പരാജയപ്പെടുത്തി. ബെംഗളൂരു അഗ്രഹാര ദാസറഹള്ളിയില്‍ ജനവാസ കേന്ദ്രത്തിന് നടുവില്‍ നിന്ന് രാജസ്ഥാൻ സ്വദേശിയായ ഇരുപത്തിയൊന്നുകാരിയെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.
രാജസ്ഥാൻ സ്വദേശികളായ പൂജയും (21) ഓംപ്രകാശും (23) ഒമ്പത് മാസം മുൻപാണ് വിവാഹിതരായി ബെംഗളൂരുവിലേക്ക് താമസത്തിനെത്തിയത്. സെപ്റ്റംബർ 16 ബുധനാഴ്ച വൈകുന്നേരം പൂജയുടെ വീട്ടുകാർ ഏർപ്പാടാക്കിയ ക്വട്ടേഷൻ സംഘം ഹ്യുണ്ടായ് വെന്യു കാറിലെത്തി പൂജയെ ബലമായി തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരെ ഗുണ്ടകള്‍ വടിവാള്‍ വീശി ഭീഷണിപ്പെടുത്തി.
വാഹനം അമിതവേഗതയില്‍ മുന്നോട്ടെടുത്ത് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കാറിടിച്ച് വഴിയിലുണ്ടായിരുന്ന ആറോളം പേർക്ക് പരുക്കേറ്റു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഒരു സ്ത്രീയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നാട്ടുകാർ മറ്റ് വാഹനങ്ങളില്‍ പിന്തുടരുകയും കല്ലെറിയുകയും ചെയ്തതോടെ നിയന്ത്രണം വിട്ട കാർ സമീപത്തെ വഴിയില്‍ ഇടിച്ചുനില്‍ക്കുകയായിരുന്നു.
തുടർന്ന് നാട്ടുകാർ ചേർന്ന് ഉള്ളിലുണ്ടായിരുന്ന യുവതിയെ രക്ഷപ്പെടുത്തുകയും പ്രതികളെ കൈകാര്യം ചെയ്ത് വിജയനഗർ പോലീസിന് കൈമാറുകയും ചെയ്തു. സംഭവത്തില്‍ രാജസ്ഥാൻ സ്വദേശികളായ രാകേഷ് (31), കരണ്‍ (25), അയാൻ (18) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കാറോടിച്ചിരുന്ന സദ്ദാം എന്നയാള്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്.
SUMMARY: Marriage against family’s wishes: Attempt to kidnap young woman in Bengaluru
















