ആംസ്റ്റൽവീൻ: ഹോക്കി ലോകകപ്പിൽ പൂൾ ഡിയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യൻ പുരുഷൻമാർക്ക് തോൽവി. ലോക മൂന്നാം നമ്പറായ ഇംഗ്ലണ്ടിനോട് രണ്ടിനെതിരെ നാല് ഗോളിനായിരുന്നു ഇന്ത്യയുടെ തോൽവി. ഇംഗ്ലണ്ടിനായി നിക്കോളാസ് ബന്ദൂറക്ക് ഇരട്ട ഗോൾ നേടിയപ്പോൾ സ്റ്റുവർട്ട് റുഷ്‌മെരെ, ഹെന്റ്രി ക്രോഫ്റ്റ് എന്നിവർ ഓരോ ഗോൾവീതം കണ്ടെത്തി. ഇന്ത്യക്കായി ഹർമൻപ്രീത് സിങ്ങും ദിൽപ്രീത് സിങ്ങും ലക്ഷ്യംകണ്ടു.
മത്സരത്തിന്റെ 13-ാം മിനിറ്റിൽ നിക്കോളാസ് ബന്ദുരാക്കിലൂടെ ഇംഗ്ലണ്ടാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ ശക്തമായി തിരിച്ചടിച്ച ഇന്ത്യ, ക്യാപ്റ്റൻ ഹർമൻപ്രീത് സിങ് (16-ാം മിനിറ്റ്), ദിൽപ്രീത് സിങ് (24-ാം മിനിറ്റ്) എന്നിവർ നേടിയ ഗോളുകളിലൂടെ 2-1 ന്റെ ലീഡ് സ്വന്തമാക്കി. എന്നാൽ രണ്ടാം പകുതിയിൽ പൂർണ മേധാവിത്വം പുലർത്തിയ ഇംഗ്ലണ്ട്, മൂന്നാം ക്വാർട്ടറിൽ സ്റ്റുവർട്ട് റഷ്മിയർ (38-ാം മിനിറ്റ്), ഹെൻറി ക്രോഫ്റ്റ് (42-ാം മിനിറ്റ്) എന്നിവരിലൂടെ മത്സരത്തിലേക്ക് തിരിച്ചുവന്നു. തുടർന്ന് 54-ാം മിനിറ്റിൽ നിക്കോളാസ് ബന്ദുരാക്ക് തന്റെ രണ്ടാമത്തെ ഗോളും നേടി ഇംഗ്ലണ്ടിന്റെ വിജയം 4-2 ആയി ഉറപ്പിച്ചു.
ഇതോടെ ബുധനാഴ്ച പാകിസ്താനെതിരെ നടക്കുന്ന പൂളിലെ മൂന്നാത്തെയും അവസാനത്തെയും മത്സരം ഇന്ത്യക്ക് നിർണായകമായി. ജയിക്കുകയോ സമനില പിടിക്കുകയോ ചെയ്താൽ ഹർമൻപ്രീത് സിങ്ങിനും സംഘത്തിനും രണ്ടാം റൗണ്ടിൽ കടക്കാം. തുടർച്ചയായ രണ്ട് ജയങ്ങളുമായി ഇംഗ്ലണ്ട് (6) മുന്നേറിയിട്ടുണ്ട്.
SUMMARY: Hockey World Cup: India vs England; Now the match against Pakistan in Pool D is decisive
















