ബെംഗളൂരു: ചിക്കബാണവാരയില്‍ ഭർത്താവിനെയും നാലുവയസ്സുകാരനായ മകനെയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യയെ പോലീസ് കസ്റ്റഡിയിലെടുത്തു. ചിക്കബാണവാര സ്വദേശി അഭിനന്ദൻ (33), മകൻ യദുവീർ (4) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് അഭിനന്ദന്റെ ഭാര്യ ഹരിണിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്.
തിങ്കളാഴ്ച രാവിലെ 7.30 ഓടെ ഹരിണി തന്നെയാണ് ഭർത്താവും മകനും അനക്കമില്ലാതെ കിടക്കുകയാണെന്ന് പോലീസിനെ വിവരമറിയിച്ചത്. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സംഘം ഇരുവരും മരിച്ചതായി സ്ഥിരീകരിച്ചു. മൃതദേഹങ്ങളില്‍ രക്തക്കറയും ചെവിയില്‍ നിന്ന് ചോര വന്നതിന്റെ ലക്ഷണങ്ങളും മുറിവുകളും കണ്ടെത്തിയതോടെയാണ് പോലീസിന് സംശയം തോന്നിയത്. തുടർന്നുള്ള ചോദ്യം ചെയ്യലില്‍ കുടുംബവഴക്കിനെ തുടർന്ന് ഇരുവരെയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് ഹരിണി സമ്മതിക്കുകയായിരുന്നു.
എന്നാല്‍, ഈ കൊലപാതകത്തില്‍ ഹരിണിയെ സഹായിക്കാൻ മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഹരിണിയുടെ ഫോണ്‍ കോള്‍ വിവരങ്ങള്‍ പോലീസ് പരിശോധിച്ച് വരികയാണ്. വീടുകളിലെ സി.സി.ടി.വി കാമറകള്‍ പ്രവർത്തിക്കാത്ത നിലയിലായിരുന്നു. ഇവ മനഃപൂർവ്വം ഓഫാക്കിയതാണോ അതോ ദൃശ്യങ്ങള്‍ നീക്കം ചെയ്തതാണോ എന്നും പരിശോധിക്കുന്നുണ്ട്.
ഡിപ്ലോമ ബിരുദധാരിയായ അഭിനന്ദൻ ഒരു സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു. ആറുവർഷം മുമ്പാണ് ഹരിണിയുമായി വിവാഹം കഴിയുന്നതും ചിക്കബാണവാരയിലെ സ്വന്തം വീട്ടിലേക്ക് താമസം മാറുന്നതും. 2025 ജനുവരിയില്‍ ഹരിണിയെ കാണാതായതിനെ തുടർന്ന് സോളദേവനഹള്ളി പോലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് തിരിച്ചെത്തിയ ഹരിണിയെ ഇരു കുടുംബങ്ങളും ചേർന്ന് നടത്തിയ മധ്യസ്ഥ ചർച്ചകള്‍ക്ക് ശേഷമാണ് വീണ്ടും അഭിനന്ദനൊപ്പം താമസിപ്പിച്ചത്.
എന്നാല്‍ അതിനുശേഷവും ഇരുവരും തമ്മില്‍ വഴക്കുകള്‍ പതിവായിരുന്നുവെന്ന് പോലീസ് പറയുന്നു. അഭിനന്ദന്റെ അമ്മ ഭാഗ്യമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചിക്കബാണവാര പോലീസ് കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത വരികയുള്ളൂവെന്ന് പോലീസ് കൂട്ടിച്ചേർത്തു.
SUMMARY: Chikkabanavara murder: Wife arrested; husband and son killed by suffocation
















