ചെന്നൈ: സർക്കാർ ആശുപത്രികളില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഒരു ഗ്രാം വീതം സ്വർണമോതിരം സൗജന്യമായി നല്‍കുന്ന തമിഴ്നാട് സർക്കാരിന്റെ ‘തായ്മാമൻ തങ്ക മോതിരം’ പദ്ധതിയുടെ കരാർ ജോയ് ആലുക്കാസിനും കല്യാണ്‍ ജ്വല്ലേഴ്‌സിനും. കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇരു പ്രമുഖ ജ്വല്ലറി ഗ്രൂപ്പുകളും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ 4.42 ലക്ഷം നവജാത ശിശുക്കള്‍ക്കാണ് സ്വർണമോതിരം നല്‍കുക.
755 കോടി രൂപയുടെ പദ്ധതിയില്‍ ഏറ്റവും കുറഞ്ഞ നിരക്ക് ക്വോട്ട് ചെയ്താണ് ജോയ് ആലുക്കാസ് ഒന്നാമതെത്തിയത്. സ്വർണത്തിന്റെ വിലയ്ക്ക് പുറമെ സർവീസ് ചാർജായി വെറും ഒരു പൈസ മാത്രമാണ് കമ്പനി ക്വോട്ട് ചെയ്തത്. നിർമാണച്ചെലവ്, പാഴ് വസ്തു ചെലവ്, ഹാള്‍മാർക്കിങ്, പാക്കിങ്, ഇൻഷുറൻസ്, ഗതാഗതം തുടങ്ങിയ അനുബന്ധ ചെലവുകള്‍ ഉള്‍പ്പെടെയാണ് ഈ നിരക്ക്. ജോയ് ആലുക്കാസ് ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയതിനെ തുടർന്ന് ടെൻഡറില്‍ പങ്കെടുത്ത മറ്റ് 10 കമ്പനികളോടും ഇതേ നിരക്ക് അംഗീകരിച്ച് ഓർഡർ ഏറ്റെടുക്കാൻ തയ്യാറാണോയെന്ന് സർക്കാർ ചോദിച്ചു.
ടെൻഡർ നടപടിക്രമത്തിന്റെ ഭാഗമായാണ് മറ്റ് കമ്പനികള്‍ക്കും നിരക്ക് പൊരുത്തപ്പെടുത്താനുള്ള അവസരം നല്‍കിയത്. എന്നാല്‍ ജോയ് ആലുക്കാസ് ക്വോട്ട് ചെയ്ത നിരക്ക് അംഗീകരിച്ച് അതേ നിരക്കില്‍ ഓർഡർ ഏറ്റെടുക്കാൻ തയ്യാറായത് കല്യാണ്‍ ജ്വല്ലേഴ്‌സ് മാത്രമാണ്. ഇതോടെയാണ് പദ്ധതി ഇരുകമ്പനികള്‍ക്കുമായി വിഭജിച്ചത്.
SUMMARY: Vijay’s gold ring scheme; Joyalukkas and Kalyan Jewellers bag the contract
















