ബെംഗളൂരു: ബെംഗളൂരുവിൽ മൂന്ന് ദിവസങ്ങളിലായി നടന്ന ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിൽ മലയാളം വിഭാഗം വൈവിധ്യമാർന്ന സാഹിത്യചർച്ചകൾക്ക് വേദിയായി. ഓഗസ്റ്റ് 21 മുതൽ 23 വരെ നടന്ന മലയാളം സെഷനുകളിൽ വിവർത്തനം, വായന, എഴുത്ത്, നോവൽ, നാടകം, ചെറുകഥ, സാഹിത്യവിമർശനം, കോളമെഴുത്ത്, കവിത, ടെക്നോ സംസ്കാരം തുടങ്ങി മലയാള സാഹിത്യത്തിന്റെ വിവിധ മേഖലകൾ ചർച്ചയായി. സാഹിത്യാസ്വാദകര്‍ അടക്കം നിരവധി പേരാണ് വിവിധ സെഷനുകളില്‍ പങ്കെടുത്തത്.
ആദ്യദിനമായ ഓഗസ്റ്റ് 21ന് ‘വിനിമയം വിവർത്തനത്തിലൂടെ’ എന്ന സെഷനിൽ എ. മോഹൻ കുന്തർ, വിഷ്ണുമംഗലം കുമാർ, സുധാകരൻ രാമന്തളി എന്നിവർ സംസാരിച്ചു. മായ ബി. നായർ മോഡറേറ്ററായിരുന്നു. ഭാഷകൾക്കിടയിലെ സാഹിത്യവിനിമയത്തിൽ വിവർത്തനത്തിന്റെ പങ്കാണ് ചർച്ചയായത്.
‘വായനയും എഴുത്തും’ എന്ന സെഷനിൽ സോണിയ ചെറിയാൻ, ബിന്ദു സജീവ്, രമ പ്രസന്ന പിഷാരടി, സതീഷ് തോട്ടശ്ശേരി എന്നിവർ പങ്കെടുത്തു. മുഹമ്മദ് കുനിങ്ങാട് മോഡറേറ്ററായിരുന്നു. വായനയും എഴുത്തും തമ്മിലുള്ള ബന്ധവും മാറുന്ന കാലത്തെ വായനാശീലങ്ങളും എഴുത്തിന്റെ രീതികളും ചർച്ചയായി.
‘നോവലിലെ അനുഭവലോകം’ എന്ന സെഷനിൽ ബെന്യാമിൻ, ഇ. സന്തോഷ് കുമാർ, പി. വി. ഷാജി കുമാർ എന്നിവർ പങ്കെടുത്തു. ഡെന്നിസ് പോൾ മോഡറേറ്ററായിരുന്നു. മനുഷ്യജീവിതത്തിന്റെ അനുഭവങ്ങളെ നോവൽ എങ്ങനെ ആവിഷ്കരിക്കുന്നു എന്നതായിരുന്നു പ്രധാന ചർച്ച.
ഇതിനുപുറമെ ‘മുഖാമുഖം’ പരിപാടിയിൽ ബെന്യാമിൻ, സോണിയ ചെറിയാൻ, സന്തോഷ് എച്ചിക്കാനം എന്നിവർ പങ്കെടുത്തു. സക്കറിയയുടെ ‘50 കഥകൾ’ എന്ന ഇംഗ്ലീഷ് കഥാസമാഹാരത്തിന്റെ പ്രകാശനവും നടന്നു. തുടർന്ന് സക്കറിയയും അനുപമ രാജുവും തമ്മിലുള്ള സംഭാഷണവും അരങ്ങേറി. ‘നീണ്ട കഥകൾ’ എന്ന സെഷനിൽ എൻ. എസ്. മാധവനുമായി ടി. പി. വിനോദ് നടത്തിയ സംഭാഷണവും ശ്രദ്ധേയമായി. ‘ജ്ഞാനഭാരം’ എന്ന കൃതിയെ വിലയിരുത്തിയ പരിപാടിയിൽ ഇ. സന്തോഷ് കുമാർ, ടോണി സേവ്യർ, രാഹുൽ രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
രണ്ടാംദിനമായ ഓഗസ്റ്റ് 22ന് ‘മലയാള നാടകം – രചനയും ആവിഷ്കാരവും’ എന്ന സെഷനിൽ പ്രകാശ് ബാരെ, അനിൽ തിരുമംഗലം, രഞ്ജിത്ത് എന്നിവർ പങ്കെടുത്തു. കെ. ആർ. കിഷോർ മോഡറേറ്ററായിരുന്നു. സമകാലിക മലയാള നാടകവേദിയിലെ പ്രമേയപരവും സാങ്കേതികവുമായ മാറ്റങ്ങളും വെല്ലുവിളികളും ചർച്ചയായി.
‘മലയാള ചെറുകഥ – വളർച്ചയും പുതിയ പ്രവണതകളും’ എന്ന സെഷനിൽ കെ. പി. രാമനുണ്ണി, അർഷാദ് ബത്തേരി എന്നിവർ പങ്കെടുത്തു. ബ്രിജി കെ. ടി. മോഡറേറ്ററായിരുന്നു. മലയാള ചെറുകഥയുടെ വളർച്ചയും പുതിയ കാലത്തെ കഥാരചനയിലെ പ്രവണതകളും ചർച്ച ചെയ്തു.
വൈകിട്ട് നടന്ന ‘സാഹിത്യ വിമർശനത്തിന്റെ വർത്തമാനം’ എന്ന സെഷനിൽ രാഹുൽ രാധാകൃഷ്ണൻ, സജയ് കെ. വി. എന്നിവർ പങ്കെടുത്തു. രാഹുൽ എ. ആർ. മോഡറേറ്ററായിരുന്നു.
മൂന്നാം ദിവസമായ ഓഗസ്റ്റ് 23ന്, ബുക്ക് ബ്രഹ്മയുടെ അവസാന ദിവസത്തിൽ മൂന്ന് പ്രധാന മലയാളം സെഷനുകളാണ് നടന്നത്. ‘കവിതയിലെ വിഭിന്ന സ്വരങ്ങൾ’ എന്ന സെഷനിൽ ടി. പി. വിനോദ് മോഡറേറ്ററായി. പി. രാമൻ, സന്ധ്യ ഇ. എന്നിവർ പങ്കെടുത്തു. കവിതയുടെ പഴയതും പുതിയതുമായ ഭാവതലങ്ങളും ഭാഷയിലും ആവിഷ്കാരത്തിലും വന്ന മാറ്റങ്ങളുമാണ് ചർച്ചയായത്. പുതിയ അനുഭവങ്ങൾക്കും ആവിഷ്കാരങ്ങൾക്കും വേണ്ടി കവിത നടത്തുന്ന അന്വേഷണവും ചർച്ചയിൽ ഇടം നേടി.
‘കോളമെഴുത്ത് മലയാളത്തിൽ’ എന്ന സെഷനിൽ ഉമേഷ് രാമൻ മോഡറേറ്ററായി. എം. കെ. ഹരികുമാർ, ജേക്കബ് എബ്രഹാം, ഇന്ദിര ബാലൻ എന്നിവർ പങ്കെടുത്തു. കോളമെഴുത്തിന്റെ രാഷ്ട്രീയം, അതിന്റെ സാമൂഹിക ഇടപെടൽ, കോളത്തിന് സാഹിത്യകലയെന്ന നിലയിൽ കൈവരുന്ന സ്വഭാവം എന്നിവ ചർച്ചയായി.

‘ടെക്നോ സംസ്കാരവും സാഹിത്യവും’ എന്ന സെഷനിൽ അനീസ് സി.സി.ഒ. മോഡറേറ്ററായപ്പോൾ എൻ. എസ്. മാധവൻ, സന്തോഷ് എച്ചിക്കാനം, എം. പി. ലിപിൻ രാജ് എന്നിവർ പങ്കെടുത്തു. വ്യവസായിക വിപ്ലവകാലത്തെ സാഹിത്യവളർച്ചയും ടെക്നോ യുഗത്തിലെ സാഹിത്യത്തിന്റെ അവസ്ഥയും താരതമ്യം ചെയ്ത ചർച്ചയിൽ ChatGPT പോലുള്ള ചാറ്റ്ബോട്ടുകൾ, സാങ്കേതികവിദ്യയുടെ സാഹിത്യത്തിലെ സ്വാധീനം, അമേരിക്കൻ സാങ്കേതിക ആധിപത്യം തുടങ്ങിയ വിഷയങ്ങളും ഉയർന്നു.
മൂന്ന് ദിവസങ്ങളിലായി നടന്ന മലയാളം സെഷനുകൾ വിവർത്തനം, വായന, എഴുത്ത്, നോവൽ, നാടകം, ചെറുകഥ, വിമർശനം, കോളമെഴുത്ത്, കവിത, ടെക്നോ സംസ്കാരം തുടങ്ങി മലയാള സാഹിത്യത്തിന്റെ വിവിധ മേഖലകളെ സ്പർശിച്ചു. സമകാലിക മലയാള സാഹിത്യത്തിന്റെ വൈവിധ്യമാർന്ന ശബ്ദങ്ങളും പുതിയ ചോദ്യങ്ങളും ചർച്ചകളിലൂടെ അവതരിപ്പിച്ചുകൊണ്ടാണ് ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തില്‍ മലയാളം സെഷനുകള്‍ വേറിട്ട് നിന്നത്.
SUMMARY: Good response to Malayalam sessions at Book Brahma
















