ബെംഗളൂരു: വാൽമീകി കോർപറേഷൻ അഴിമതിക്കേസിൽ ആരോപണവിധേയനായ കർണാടക സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി ബി.നാഗേന്ദ്ര രാജിവച്ചു. വിധാൻ സൗധയിൽ നടന്ന പത്രസമ്മേളനത്തിനിടെയാണ് നാഗേന്ദ്ര തന്റെ രാജി പ്രഖ്യാപനം നടത്തിയത്. . നാഗേന്ദ്രയെ വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതിനെതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തമായിരുന്നു. സെപ്റ്റംബർ ഒന്ന് മുതൽ 10 വരെ റായ്ച്ചൂരിൽ നിന്ന് ബല്ലാരി വരെ 10 ദിവസത്തെ പദയാത്ര നടത്തുമെന്ന് ബിജെപി പ്രഖ്യാപിച്ചിരുന്നു.
‘രാജി മുഖ്യമന്ത്രിക്ക് സമർപ്പിക്കും. പിന്നാക്ക ആദിവാസി വിഭാഗത്തിൽ പെട്ടയാളായതിനാൽ ബിജെപി എന്നെ കുറ്റക്കാരനാക്കി ചിത്രീകരിച്ചു. എന്റെ പാർട്ടിക്കും നേതാക്കൾക്കും നാണക്കേട് ഉണ്ടാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, അതുകൊണ്ട് തന്നെ താന്‍ രാജി സമർപ്പിക്കാൻ തീരുമാനിച്ചു’-നാഗേന്ദ്ര വാര്‍ത്താ സമ്മേളനത്തില്‍ വികാരാധീനനായി പറഞ്ഞു.
VIDEO | Bengaluru: Karnataka Minister B Nagendra resigns, gets emotional at press conference. pic.twitter.com/PreFKerl5j
— Press Trust of India (@PTI_News) August 28, 2026
2023-24 ൽ നാഗേന്ദ്ര പട്ടികവർഗ ക്ഷേമ മന്ത്രിയായിരിക്കെ സംസ്ഥാന പട്ടികവർഗ വികസന കോർപ്പറേഷന്റെ ഫണ്ട് ദുരുപയോഗം ചെയ്തുവെന്ന കേസിൽ മന്ത്രിയെ സിബിഐ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ തവർചന്ദ് ഗെലോട്ട് അനുമതി നൽകിയതിന് പിന്നാലെയാണ് ബല്ലാരി റൂറൽ എംഎൽഎയായ നാഗേന്ദ്ര മന്ത്രിസഭയില്‍ നിന്നും രാജിവെച്ചത്. എംഎൽഎ സ്ഥാനം രാജിവയ്ക്കുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്നും നാഗേന്ദ്ര പറഞ്ഞു.
കോർപ്പറേഷൻ അക്കൗണ്ട്സ് ഓഫീസർ പി. ചന്ദ്രശേഖരന്റെ ആത്മഹത്യയെ തുടർന്നാണ് 2024 മേയിൽ സാമ്പത്തിക ക്രമക്കേട് പുറത്തുവന്നത്. കോർപ്പറേഷനിൽനിന്നുള്ള അനധികൃത ഫണ്ട് കൈമാറ്റത്തെക്കുറിച്ച് ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കോർപ്പറേഷന്റെ ബാങ്ക് അക്കൗണ്ടുകളിൽനിന്ന് വൻതുകകൾ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയതായി കണ്ടെത്തി. ഇതോടെ സംഭവം വലിയ രാഷ്ട്രീയ വിവാദമായി മാറുകയായിരുന്നു.
വിവാദത്തെ തുടർന്ന് സിദ്ധരാമയ്യ മന്ത്രിസഭയിൽ ട്രൈബൽ വെൽഫെയർ മന്ത്രിയായിരുന്ന നാഗേന്ദ്ര 2024 ജൂണിൽ രാജിവെച്ചിരുന്നു. പിന്നീട് ഡികെ. ശിവകുമാർ മുഖ്യമന്ത്രിയായതിനു പിന്നാലെ ഓഗസ്റ്റ് മൂന്നിന് വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്തി. മന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് 25 ദിവസങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തിന്റെ രാജി. മുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് നാഗേന്ദ്ര രാജി പ്രഖ്യാപിച്ചത്.
SUMMARY: Valmiki corruption case; Minister B. Nagendra resigned
















