കൊച്ചി: എറണാകുളത്ത് സുഹൃത്ത് പെട്രോള്‍ ഒഴിച്ച് കത്തിച്ച യുവാവ് മരിച്ചു. കക്കാട് പൊതുകുന്നത് അരുണ്‍ പ്രകാശ് (31) ആണ് മരിച്ചത്. കോട്ടയം ഗവ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളായ ജിഷ്ണു, ചന്ദ്രൻ എന്നിവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. വ്യാഴാഴ്ച പുലർച്ചെ പിറവം സ്നേഹഭവൻ റോഡിലായിരുന്നു സംഭവം.
ജിഷ്ണുവിന്റെ അമ്മയോട് അരുണ്‍ ഫോണിലൂടെ എന്തോ പറഞ്ഞതിന്റെ പേരിലായിരുന്നു കൊടുംകൃത്യമെന്നാണ് പോലീസ് പറയുന്നത്. അവിടെ വെച്ചായിരുന്നു വാക്കുതർക്കം. അമ്മയെ വിളിച്ച് അനാവശ്യം പറഞ്ഞതിനെച്ചൊല്ലി ജിഷ്ണു അരുണിനെ ചോദ്യം ചെയ്തു. അതിനിടയില്‍ കത്തിക്കെടാ എന്ന് പറഞ്ഞ് കുപ്പി തുറന്ന് പെട്രോള്‍ അരുണിന്റെ ദേഹത്തേക്ക് ഒഴിച്ചെന്ന് അരുണിന്റെ സുഹൃത്തായ ഗീവർഗീസ് പോലീസിന് മൊഴി നല്‍കി.
അരുണിന്റെ ഷർട്ട് നനഞ്ഞ് പെട്രോള്‍ താഴേക്ക് ഒഴുകി. ഇതിനിടയില്‍ ജിഷ്ണു പലപ്രാവശ്യം ലൈറ്റർ കത്തിക്കുകയും ഓഫാക്കുകയും ചെയ്തുവെങ്കിലും ദേഹത്തേക്ക് ഇടുമെന്ന് ആരും കരുതിയില്ല. തീ ആളിയതോടെ എല്ലാവരും ചേർന്ന് അണയ്ക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഗീവർഗീസും പ്രഫുല്ലും ചേർന്നാണ് ആംബുലൻസ് വിളിച്ച് അരുണിനെയും ജിഷ്ണുവിനെയും ആശുപത്രിയിലാക്കിയത്.
SUMMARY: The young man who was set on fire after a friend poured petrol on him has died
















