ബെംഗളൂരു: നഗരത്തിലെ ജെ.പി. നഗറിൽ 26കാരിയായ നഴ്സിനെ ഭർത്താവ് വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുകയും തുടർന്ന് ആസിഡ് ഒഴിക്കുകയും ചെയ്തതായി പരാതി. 26 വയസ്സുള്ള മധുമിതക്കാണ് ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റത്. നിലവിൽ മധുമിത സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ തമിഴ്നാട് മധുരൈ സ്വദേശിയായ ഭർത്താവ് വെങ്കിടേഷിനെ പോലീസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച രാവിലെ 9.15ഓടെയാണ് സംഭവം. ജെ.പി. നഗറിലെ സ്വകാര്യ ക്ലിനിക്കിൽ നഴ്സായി ജോലി ചെയ്യുന്ന മധുമിത പ്രഭാതഭക്ഷണം കഴിക്കാനായി ക്ലിനിക്കിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് ഭർത്താവ് പിന്നാലെയെത്തിയത്. കൈയിൽ കത്തിയും വെട്ടുകത്തിയും ആസിഡുമായാണ് വെങ്കിടേഷ് എത്തിയത്.
മധുമിതയെ പിന്തുടർന്നെത്തിയ വെങ്കിടേഷ് ക്ലിനിക്കിന് സമീപം വച്ച് വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ചു. തുടർന്ന് ആസിഡ് ഒഴിച്ചു. ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ മധുമിത ക്ലിനിക്കിന്റെ താഴത്തെ നിലയിലെ പാർക്കിങ് ഭാഗത്തേക്ക് ഓടിക്കയറിയെങ്കിലും വെങ്കിടേഷ് പിന്നാലെയെത്തി ആക്രമണം തുടരുകയായിരുന്നു.
മധുമിതയുടെ നിലവിളി കേട്ടതോടെ ക്ലിനിക്കിലെ ജീവനക്കാരും സമീപത്തുണ്ടായിരുന്നവരും ഓടിയെത്തി. ചിലർ പ്രതിയെ തടയാൻ ശ്രമിക്കുകയും കല്ലെറിഞ്ഞ് പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ ഇയാൾ അവർക്കുനേരെയും ആക്രമണം അഴിച്ചു വിട്ടു.
ഇതിനിടെ സമീപത്തെ ട്രാഫിക് സിഗ്നലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പോലീസ് ഉദ്യോഗസ്ഥൻ സ്ഥലത്തെത്തി വെങ്കിടേഷിനെ പിടികൂടുകയായിരുന്നു. തുടർന്ന് ജെ.പി. നഗർ പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.
തമിഴ്‌നാട്ടിലെ മധുരയിൽ നിന്ന് ഇരുചക്രവാഹനത്തിൽ 400 കിലോമീറ്ററിലധികം യാത്ര ചെയ്താണ് പ്രതി ബെംഗളൂരുവിൽ എത്തിയത്. 2024-ൽ വിവാഹിതരായ ഇരുവരും ദാമ്പത്യ തർക്കങ്ങളെ തുടർന്ന് അകന്നു കഴിയുകയായിരുന്നു. യുവതി ബംഗളൂരുവിൽ പിജിയിൽ താമസിച്ച് ജോലി ചെയ്യുമ്പോൾ, പ്രതി ചെന്നൈയിലെ ഒരു എണ്ണക്കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. ആക്രമണത്തിന് ഉപയോഗിച്ച ദ്രാവകം ആസിഡ് തന്നെയോ എന്ന് സ്ഥിരീകരിക്കാൻ ഫോറൻസിക് സംഘം സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
SUMMARY: Husband arrested for hacking and pouring acid on 26-year-old nurse in Bengaluru.
















