ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ നടൻ ദർശന്റെയും മറ്റ് പ്രതികളുടെയും ജുഡീഷ്യൽ കസ്റ്റഡി കാലാവധി നീട്ടി. ബെംഗളൂരു, തുമകുരു ജയിലുകളിൽ നിന്ന് വീഡിയോ കോൺഫറൻസ് വഴിയാണ് ദർശനും പവിത്ര ഗൗഡയുമുൾപ്പെടെ 17 പ്രതികളെ മജിസ്‌ട്രേറ്റിന് മുമ്പിൽ ഹാജരാക്കിയത്. ഓഗസ്റ്റ് 28 വരെയാണ് കാലാവധി നീട്ടിയത്.
അന്വേഷണം തുടരാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് കാമാക്ഷിപാളയ പോലീസ് സമർപ്പിച്ച റിമാൻഡ് അപേക്ഷയെ തുടർന്നാണ് ജുഡീഷ്യൽ കസ്റ്റഡി നീട്ടിയത്. എല്ലാ പ്രതികൾക്കും കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളതായി തെളിഞ്ഞിട്ടുണ്ട് എന്നും
നിലവിലുള്ള അന്വേഷണത്തിൽ ഓരോരുത്തരുടെയും പങ്കാളിത്തം പരിശോധിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു. കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്നും ശേഖരിച്ച പ്രധാന ശാസ്ത്രീയ തെളിവുകൾ ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് (എഫ്എസ്എൽ) അയച്ചിട്ടുണ്ടെങ്കിലും അന്തിമ റിപ്പോർട്ടുകൾ ഇനിയും ലഭിക്കാനുണ്ട്.
മരണപ്പെട്ടയാളുടെ കുടുംബത്തിന് നേരെ പ്രതികളിൽ നിന്നും ഭീഷണികൾ ഉയരുന്നുണ്ടെന്നും, ജാമ്യം ലഭിച്ചാൽ അത് അപകടമാകുമെന്നും പോലീസ് കോടതിയെ ബോധിപ്പിച്ചു. ജൂണിലാണ് ചിത്രദുർഗ സ്വദേശിയായ രേണുകസ്വാമിയുടെ കൊലപാതകത്തിൽ ദർശൻ ഉൾപ്പെടെയുള്ളവർ അറസ്റ്റിലാകുന്നത്.
TAGS: KARNATAKA | DARSHAN THOOGUDEEPA
SUMMARY: Bengaluru court extends judicial custody of actor Darshan, other accused till Aug 28