കൊച്ചി: വിവാദമായ വയനാട് മുട്ടില്‍ മരംമുറി കേസില്‍ പ്രതികളായ അഗസ്റ്റിന് സഹോദരന്മാര്ക്ക് കോടതി വാറന്റ് പുറപ്പെടുവിച്ചതിന് പിന്നാലെ ആന്റോ അഗസ്റ്റിനും ജോസ് കുട്ടി അഗസ്റ്റിനും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങി. കേസിലെ മറ്റൊരു പ്രതിയായ റോജി അഗസ്റ്റിൻ ഹാജരായില്ല. ചോറ്റാനിക്കര കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് മണിക്കൂറുകൾക്കുള്ളിലാണ് ഇരുവരും കോടതിയിലെത്തി കീഴടങ്ങിയത്. അമ്പലമേട് പോലീസ് എടുത്ത കേസിലാണ് നടപടി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ നല്കിയ ഹരജി കോടതി തള്ളിയതിന് പിന്നാലെയായിരുന്നു ഉത്തരവ്. കേസിലെ മറ്റൊരു പ്രതിയായ റോജി അഗസ്റ്റിനോട് വരുന്ന 13-ാം തീയതി ഹാജരാകാൻ കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
കേരളത്തിൽ ഏറെ കോലാഹലങ്ങൾ സൃഷ്ടിച്ച വലിയ അനധികൃത മരംകൊള്ളയാണ് വയനാട് മുട്ടിൽ മരം മുറി കേസ്. വയനാട്ടിലെ മുട്ടിൽ സൗത്ത് വില്ലേജിൽ കർഷകരുടെ കൈവശഭൂമിയിൽനിന്ന് കോടികൾ വിലമതിക്കുന്ന റോസ്വുഡ് (ഈട്ടി), തേക്ക് തുടങ്ങിയ വിലപിടിപ്പുള്ള മരങ്ങൾ നിയമവിരുദ്ധമായി മുറിച്ചു കടത്തിയ മരങ്ങൾ എറണാകുളത്തെ മരക്കമ്പനി ഉടമയായ അലിയാറിന് വിറ്റതുമായി ബന്ധപ്പെട്ടാണ് കേസ്. വനംവകുപ്പിന്റെ ഔദ്യോഗിക പാസ് ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു വിൽപ്പന.
പിന്നീട് കേസ് വിവാദമായതിനെത്തുടർന്ന് വനംവകുപ്പ് തടികൾ കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് കമ്പനിയുടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അമ്പലമേട് പോലീസ് പ്രതികൾക്കെതിരെ വിശ്വാസവഞ്ചനാക്കുറ്റം ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. തുടർനടപടികളുടെ ഭാഗമായി ചോറ്റാനിക്കര കോടതി കുറ്റപത്രം വായിച്ചു കേൾക്കാൻ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രതികൾ കോടതിയിൽ എത്തിയിരുന്നില്ല.
ഇതിനെത്തുടർന്നാണ് കോടതി കർശന നടപടിയായി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. വാറന്റ് പുറത്തുവന്നതിനു പിന്നാലെ ആന്റോ അഗസ്റ്റിനും ജോസുകുട്ടി അഗസ്റ്റിനും കോടതിയിൽ നേരിട്ട് ഹാജരാവുകയായിരുന്നു.
SUMMARY: Muttli tree cutting case; Augustine’s brothers surrender, Roji Augustine did not appear
















