തിരുവനന്തപുരം: കുടിവെള്ളംമുട്ടി തലസ്ഥാന നഗരി. നഗരത്തിലെ 45 വാർഡുകളാണ് കഴിഞ്ഞ നാല് ദിവസമായി കുടിവെള്ളക്ഷാമത്താൽ ബുദ്ധിമുട്ടിലായിരിക്കുന്നത്. മിക്ക വീടുകളിലും വാട്ടർ അതോറിറ്റി പൈപ്പ് വെള്ളം ശേഖരിക്കാൻ ടാങ്കുകൾ ഉണ്ടായിരുന്നതുകൊണ്ട് രണ്ടുദിവസം വലിയ പ്രതിഷേധങ്ങൾ ഉണ്ടായില്ല. എന്നാൽ പ്രതിസന്ധി നാലാം ദിവസത്തിലേക്ക് കടന്നതോടെ നഗരസഭ ഉദ്യോഗസ്ഥരടക്കം സമ്മർദ്ദത്തിലായി. ഇന്നലെ രാത്രി പമ്പിങ് നേരിയ രീതിയില്‍ പുനരാരംഭിച്ചിരുന്നു. പമ്പിങ് കൂടുതല്‍ പ്രഷറിലേക്ക് വന്നപ്പോള്‍ വീണ്ടും പൈപ്പ് പൊട്ടുന്ന സാഹചര്യമുണ്ടായി. ഇതോടെ പമ്പിങ് കുറച്ച് നേരം മാറ്റിവെക്കേണ്ടി വന്നു.
നഗരത്തിലെ വാര്‍ഡുകളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം ലഭിക്കുന്നുണ്ട്. എന്നാല്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ വെള്ളം കിട്ടാത്ത സാഹചര്യമാണുള്ളത്. കുടിവെള്ളം മുടങ്ങിയിട്ട് നാല് ദിവസമായിട്ടും ഇപ്പോഴും ബദല്‍ ക്രമീകരണങ്ങള്‍ സജ്ജമാക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് ജനങ്ങളുടെ പരാതി.
അതേസമയം നഗരത്തിലെ കുടിവെള്ള വിതരണ പ്രതിസന്ധിക്ക് ഇന്ന് വൈകിട്ടോടെ പരിഹാരമാകുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി വൈകിട്ട് നാലോടെ പമ്പിംഗ് പുനരാരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു. മൂന്ന് മണിക്കൂര്‍ കൊണ്ട് താഴ്ന്ന സ്ഥലങ്ങളില്‍ വെള്ളം എത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
കുടിവെള്ളം വിതരണം ചെയ്യുന്നതിന് 34 ടാങ്കര്‍ ലോറികളില്‍ വിവിധ ഭാഗങ്ങളില്‍ വെള്ളമെത്തിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വാട്ടര്‍ അതോറിറ്റിയില്‍ കണ്‍ട്രോള്‍ റൂം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 8547638200 ആണ് കണ്‍ട്രോള്‍ റൂം നമ്പര്‍.
<BR>
TAGS ; WATER SUPPLY | THIRUVANATHAPURAM
SUMMARY : Thiruvananthapuram water spillage, widespread protest; The minister said that it will be resolved by this evening