ബെംഗളൂരു: സ്കൂളിൽ നിന്ന് വിനോദയാത്ര പോയ നാല് വിദ്യാർഥിനികൾ കടലിൽ മുങ്ങിമരിച്ചു. കോലാർ മുൽബാഗിലു റെസിഡൻഷ്യൽ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനികളായ ശ്രവന്തി, ദീക്ഷ, ലാവണ്യ, ലിപിക എന്നിവരാണ് മരിച്ചത്. ഉത്തര കന്നഡ മുരുഡേശ്വരത്താണ് സംഭവം.
സ്‌കൂളിൽ നിന്നുള്ള 46 വിദ്യാർഥികളും ആറ് അധ്യാപകരും അടങ്ങുന്ന സംഘം ചൊവ്വാഴ്ചയാണ് മുരുഡേശ്വരത്തേക്ക് വിനോദയാത്ര പുറപ്പെട്ടത്. തുടർന്ന് വൈകീട്ട് 5.30 ഓടെ ഇവർ ബീച്ചിലേക്ക് പോയി. ലൈഫ് ഗാർഡുകളുടെ മുന്നറിയിപ്പ് അവഗണിച്ച് കടലിലിറങ്ങിയ ഏഴ് വിദ്യാർഥികൾ ഒഴുക്കിൽപെട്ടു.
ഇവരിൽ നാല് പേരെ പിന്നീട് കണ്ടെത്താനായില്ല. മൂന്ന് വിദ്യാർഥികളെ ലൈഫ് ഗാർഡുകളുടെയും നാട്ടുകാരുടെയും സഹായത്തോടെ രക്ഷപ്പെടുത്തി. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാവിലെയോടെ കാണാതായ നാല് പെൺകുട്ടികളുടെയും മൃതദേഹം കണ്ടെത്തി. സംഭവത്തിൽ ഉത്തര കന്നഡ പോലീസ് കേസെടുത്തു. മരിച്ച നാല് വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
TAGS: KARNATAKA | DROWNED
SUMMARY: Four school students drowned to death