മുംബൈ: മുംബൈ തീരത്ത് ഇന്നലെ നാവികസേനയുടെ സ്പീഡ് ബോട്ടും യാത്രാ ബോട്ടുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാണാതായവരില്‍ മലയാളി ദമ്പതികളും. അപകടത്തില്‍ നിന്നും രക്ഷപ്പെട്ട ആറു വയസ്സുകാരന്‍ മാതാപിതാക്കളെ കാണാനില്ലെന്ന് അറിയിച്ചതോടെയാണ് സംശയം ബലപ്പെട്ടിരിക്കുന്നത്. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
യാത്രയില്‍ മാതാപിതാക്കള്‍ ഒപ്പം ഉണ്ടായിരുന്നെന്ന് കുട്ടി പോലീസിനോട് പറഞ്ഞു. ഉറാനിലെ ജെഎൻപിടി ആശുപത്രിയിലാണ് നിലവില്‍ കുട്ടി ചികിത്സയിലുള്ളത്. മറ്റ് ആശുപത്രികളില്‍ കുട്ടിയുടെ രക്ഷിതാക്കളുണ്ടോ എന്ന് പരിശോധിക്കുകയാണ്. മുംബൈ ബോട്ട് അപകടത്തില്‍ ഇതുവരെ 13 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. കാണാതായവർക്കായി തിരച്ചില്‍ തുടരുകയാണ്. ചികില്‍സയിലുള്ള നാല് പേരുടെ നില ഗുരുതരമാണ്.
നാവിക സേനയുടെ സ്പീഡ് ബോട്ട് യാത്രാ ബോട്ടിലിടിച്ചാണ് ദാരുണമായ അപകടം ഉണ്ടായത്. മരിച്ചവരില്‍ 3 നാവിക സേന ഉദ്യോഗസ്ഥരും ഉള്‍പ്പെടും. 101 പേരെ രക്ഷപ്പെടുത്തി. ഇനിയും കാണാതായവരുണ്ടെന്ന സംശയം ബലപ്പെടുന്ന വിവരങ്ങളാണ് ചികിത്സയില്‍ കഴിയുന്നവരില്‍ നിന്നും ലഭിക്കുന്നത്. ഇന്നലെ വൈകീട്ട് ഗേറ്റ് വേ ഓഫ് ഇന്ത്യയ്ക്ക് സമീപത്ത് വെച്ചാണ് മുംബൈയെ നടുക്കിയ ദുരന്തമുണ്ടായത്.
വിനോദസഞ്ചാര കേന്ദ്രമായ എലിഫന്‍റ് കേവ് ദ്വീപിലേക്ക് പോയ നീല്‍കമല്‍ എന്ന ബോട്ടിലേക്ക് നേവിയുടെ സ്പീഡ് ബോട്ട് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ യാത്രാബോട്ട് തലകീഴായി മറിഞ്ഞു. ബോട്ട് പൂര്‍ണമായും മുങ്ങി.
TAGS : MUMBAI | BOAT ACCIDENT
SUMMARY : Malayali couple among victims of Mumbai boat accident