ബെംഗളൂരു: രണ്ടാഴ്ചയോളം നീണ്ട മഴക്കുറവിന് ശേഷം കർണാടകയിൽ തെക്കുപടിഞ്ഞാറൻ കാലവർഷം വീണ്ടും ശക്തിപ്രാപിച്ചതോടെ സംസ്ഥാനത്തിന്റെ തീരദേശ ജില്ലകളിലും മലനാട് മേഖലയിലും കനത്ത മഴ തുടരുന്നു. മഴയുടെ ശക്തി വർധിച്ചതോടെ മണ്ണിടിച്ചിലിനും കുന്നിടിച്ചിലിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. പശ്ചിമഘട്ടത്തോട് ചേർന്ന പ്രദേശങ്ങളിലെ ജില്ലാ ഭരണകൂടങ്ങൾക്കും ദുരന്തനിവാരണ വിഭാഗങ്ങൾക്കും പ്രത്യേക ജാഗ്രത പാലിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദവും തെക്കൻ കർണാടകയിലൂടെ കടന്നുപോകുന്ന കാലാവസ്ഥാ ചാലുമാണ് മഴ വീണ്ടും ശക്തമാകാൻ പ്രധാന കാരണമായതെന്ന് കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു. ഇതിന്റെ സ്വാധീനത്തിൽ ദക്ഷിണ ഉൾനാടൻ കർണാടക, മലനാട്, തീരദേശ മേഖലകൾ എന്നിവിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. ബെംഗളൂരുവിലും സമീപ ജില്ലകളിലും കഴിഞ്ഞ ദിവസങ്ങളിൽ ചൂട് കുറഞ്ഞ് മഴ ലഭിച്ചതോടെ താൽക്കാലിക ആശ്വാസം ലഭിച്ചിട്ടുണ്ട്.
ഉത്തര കന്നഡ, ദക്ഷിണ കന്നഡ, ഉഡുപ്പി, ശിവമൊഗ്ഗ ചിക്കമഗളൂരു, കുടഗ്, ഹാസൻ തുടങ്ങിയ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ചില ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റുചിലയിടങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിനും കുന്നിൻ ചരിവുകളിൽ മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് അധികൃതർ നിർദേശിച്ചു.
SUMMARY: Monsoon active again in Karnataka; landslide threat in hilly and coastal areas, alert issued
















