ബെംഗളൂരു: നവകേരള ബസിന്റെ രണ്ടാം വരവിൽ യാത്രക്കാരിൽ നിന്നും മികച്ച പ്രതികരണം. കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്ക് ജനുവരി ഒന്നിനാണ് നവകേരള ബസ് സർവീസ് പുനരാരംഭിച്ചത്. കോഴിക്കോട് നിന്ന് ബസ് പുറപ്പെട്ടത് തന്നെ നിറയെ യാത്രക്കാരുമായാണ്. ബസ് യാത്ര ആരംഭിക്കുമ്പോൾ 37 സീറ്റിലും യാത്രക്കാരുണ്ടായിരുന്നു. രൂപമാറ്റത്തിനൊപ്പം സമയക്രമത്തിലും മാറ്റം വരുത്തിയതാണ് സർവീസിന് ഗുണമായത്.
പുലർച്ചെ 4.30-നായിരുന്നു നേരത്തേ സർവീസ്. നിലവിൽ രാവിലെ 8.25-ന് പുറപ്പെട്ട് വൈകീട്ട് 4.25-ന് ബെംഗളൂരുവിലെത്തും. ബെംഗളൂരുവിൽനിന്ന് തിരികെ രാത്രി 10.25-ന് പുറപ്പെട്ട് രാവിലെ 5.20-ന് കോഴിക്കോട്ടെത്തും. ഗരുഡ പ്രീമിയം സർവീസാണ്. 900 രൂപയാണ് ടിക്കറ്റ് നിരക്ക്. അടുത്തദിവസത്തേക്കുകൂടിയുള്ള ടിക്കറ്റ് ബുക്കിങ് ഫുള്ളായിട്ടുണ്ട്. ഞായറാഴ്ചയും ഓൺലൈൻ ബുക്കിങ് പൂർത്തിയായി. വെള്ളിയാഴ്ചയും ശനിയാഴ്ചയും പകുതിയിലധികം ടിക്കറ്റുകൾ ഇതിനോടകം ബുക്കുചെയ്തുകഴിഞ്ഞു.
11 സീറ്റുകൾ അധികമായി ഘടിപ്പിച്ചാണ് നവകേരള ബസ് വീണ്ടും സർവീസിനെത്തിയത്. ആകെ 37 സീറ്റുകളാണുള്ളത്. പിൻ ഡോർ, എസ്കലേറ്റർ എന്നിവ ഒഴിവാക്കി. മുൻഭാഗത്ത് മാത്രമാണ് ഡോർ ഉള്ളത്. ബസിലെ ശൗചാലയം നിലനിർത്തിയിട്ടുമുണ്ട്.
TAGS: BENGALURU | NAVAKERALA BUS
SUMMARY: Second service term for Navakerala bus gets positive response