തൃശൂർ: മലയാളികളുടെ പ്രിയപ്പെട്ട ഭാവഗായകന്‍ പി. ജയചന്ദ്രന്‍ (81) അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് തൃശൂര്‍ അമല ആശുപത്രിയിലെ ചികിത്സയ്ക്കിടെയാണ് അന്ത്യം. അഞ്ച് പതിറ്റാണ്ടിനിടെ ആയിരക്കണക്കിന് പാട്ടുകൾ പാടിതീർത്താണ് അദ്ദേഹത്തിന്റെ മടക്കം.
മലയാളത്തിനും തമിഴിനും പുറമെ തെലുങ്കിലും കന്നഡത്തിലും ഹിന്ദിയിലും തന്റെതായ മുഖമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മികച്ച ഗായകനുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. രാസാത്തി ഉന്നൈ കാണാതെ നെഞ്ചം എന്ന ഗാനത്തിലൂടെയാണ് തമിഴകം പി. ജയചന്ദ്രനെന്ന ഗായകനെ നെഞ്ചിലേറ്റിയത്. മികച്ച ഗായകനുള്ള സംസ്ഥാനപുരസ്കാരം അഞ്ചു തവണയും ദേശീയ അവാർഡ് ഒരുതവണയും അദ്ദേഹത്തെ തേടിയെത്തി. തമിഴിൽ കിഴക്ക് ചീമയിലെ എന്ന സിനിമയിലെ ഗാനത്തിന് 1994 ലെ മികച്ച ഗായകനുള്ള അവാർഡ് ലഭിച്ചു. തമിഴ്നാട് സർക്കാരിന്റെ കലൈമാമണി പുരസ്കരം എന്ന വലിയ അംഗീകാരവും അദ്ദേഹത്തെ തേടിയെത്തി.
കുഞ്ഞാലി മരയ്ക്കാര്‍ എന്ന ചിത്രത്തിനു വേണ്ടിയാണ് ആദ്യം പാടിയതെങ്കിലും, ആദ്യം പുറത്തു വന്നത് കളിത്തോഴന്‍ എന്ന ചിത്രത്തിനു വേണ്ടി പാടിയ മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി, ധനു മാസ ചന്ദ്രിക വന്നു എന്നു തുടങ്ങുന്ന ഗാനമായിരുന്നു.
അഞ്ചുതവണയാണ് ജയചന്ദ്രൻ മികച്ച ഗായകനുള്ള സംസ്ഥാനപുരസ്കാരം സ്വന്തമാക്കിയത്. 1972-ൽ പണിതീരാത്ത വീട് എന്ന സിനിമയിലെ നീലഗിരിയുടെ സഖികളേ, 1978-ൽ ബന്ധനത്തിലെ രാഗം ശ്രീരാഗം, 2000-ൽ നിറത്തിലെ പ്രായം നമ്മിൽ മോഹം നൽകി, 2004-ൽ തിളക്കത്തിലെ നീയൊരു പുഴയായ്, 2015-ൽ ജിലേബിയിലെ ഞാനൊരു മലയാളി.., എന്നും എപ്പോഴുമിലെ മലർവാകക്കൊമ്പത്തെ, എന്ന് നിന്റെ മൊയ്തീനിലെ ശാരദാംബരം എന്നീ ഗാനങ്ങൾക്കായിരുന്നു അവ.
1973 ൽ പുറത്തിറങ്ങിയ മണിപ്പയൽ എന്ന സിനിമയിലെ തങ്കച്ചിമിഴ് പോൽ ആയിരുന്നു ജയചന്ദ്രന്റെ ആദ്യ തമിഴ്ഗാനം. 1944മാർച്ച് മൂന്നിന് എറണാകുളം ജില്ലയിലെ രവിപുരത്തായിരുന്നു രവിവർമ്മ കൊച്ചനിയൻ തമ്പുരന്റേയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടേയും അഞ്ച് മക്കളിൽ മൂന്നാമനായാണ് ജനനം. പി.ഭാസ്കരനും വയലാറും മുതൽ പുതിയതലമുറയിലെ ബി.കെ ഹരിനാരായണൻ വരെയുള്ള കവികളുടെ വരികൾക്ക് അദ്ദേഹം ഈണം നൽകി.
TAGS: P JAYACHANDRAN | MUSIC
SUMMARY: Singer P jayachandran passes away