ബെംഗളൂരു: കോൺഗ്രസ് പ്രവർത്തകൻ ഹൈദർ അലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഏഴ് പേർ പിടിയിൽ. ബെംഗളൂരു സ്വദേശി നയാസ് പാഷയും കൂട്ടാളികളുമാണ് അറസ്റ്റിലായത്. അലിയുമായുള്ള വ്യക്തിപരമായ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്ന് അശോക്നഗർ പോലീസ് പറഞ്ഞു.
ഞായറാഴ്ച പുലർച്ചെ ഒന്നരയോടെ ഗരുഡ മാളിന് സമീപമായിരുന്നു സംഭവം. ബെംഗളൂരുവിൽ സംഗീതപരിപാടിയിൽ പങ്കെടുത്തശേഷം സുഹൃത്തിനൊപ്പം ബൈക്കിൽ വീട്ടിലേക്ക് പോകുകയായിരുന്നു ഹൈദർ അലി. മറ്റൊരു ബൈക്കിൽ പുറകേയെത്തിയ സംഘം ബൈക്ക് തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. അക്രമികൾ ഉടൻ രക്ഷപ്പെട്ടു. കൂടെയുണ്ടായിരുന്ന സുഹൃത്തിന് പരുക്കേറ്റു. വിവരമറിഞ്ഞെത്തിയ അശോക് നഗർ പോലീസ് ഇരുവരെയും ബൗറിങ് ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും ഹൈദർ അലി മരിച്ചിരുന്നു.
ഹൈദർ അലിയുടെ പേരിൽ നഗരത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി കൊലപാതകശ്രമത്തിനുൾപ്പെടെ 11 ക്രിമിനൽ കേസുകളുണ്ട്. 2014 മുതലാണ് കേസുകളിൽ ഉൾപ്പെട്ടത്. 2022 മുതൽ ഇയാൾ ഗുണ്ടാപ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നെന്നും പോലീസ് അറിയിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രചാരണങ്ങളിൽ സജീവമായിരുന്നു.
TAGS: ARREST
SUMMARY: Seven rowdy sheeters arrested in connection with Congress worker murder