സിപിഎമ്മിനെ ഇനി എംഎ ബേബി നയിക്കും

സിപിഎമ്മിനെ നയിക്കാന്‍ എംഎ ബേബി. എംഎ ബേബിയെ സിപിഎം ജനറല്‍ സെക്രട്ടറിയ്ക്കാനുള്ള ശുപാര്‍ശ പോളിറ്റ് ബ്യൂറോ അംഗീകരിച്ചു. പുതിയ കേന്ദ്ര കമ്മിറ്റി യോഗത്തില്‍ ജനറല്‍ സെക്രട്ടറി തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പുണ്ടാകില്ല. ബംഗാള്‍ ഘടകം വോട്ടെടുപ്പ് ആവശ്യപ്പെട്ടില്ല. ഇഎംഎസിനുശേഷം ജനറല്‍ സെക്രട്ടറിയാകുന്ന മലയാളിയാണ് എംഎ ബേബി. ഇന്ന് രാവിലെ ചേര്‍ന്ന പിബി യോഗത്തിലാണ് എംഎ ബേബിയുടെ പേര് അന്തിമമായി അംഗീകരിച്ചത്.

കേന്ദ്ര കമ്മിറ്റി യോഗത്തില്‍ എംഎ ബേബിയുടെ പേര് അംഗീകരിച്ചശേഷമായിരിക്കും ഔദ്യോഗികമായി പ്രഖ്യാപിക്കുക. പിബിയില്‍ വോട്ടെടുപ്പില്ലാതെയാണ് എംഎ ബേബിയെ നായകനായി അംഗീകരിച്ചത്. നേരത്തേ ബേബിയെ എതിര്‍ത്ത ബംഗാള്‍ ഘടകം പിന്നീട് പിന്മാറിയിരുന്നു. മറിയം ധാവ്‌ളെ, ജിതേന്‍ ചൗധരി, അംറാ റാം, വിജു കൃഷ്ണന്‍, അരുണ്‍ കുമാര്‍, ശ്രീദീപ് ഭട്ടചാര്യ, യു.വാസുകി എന്നിവരെ പിബിയില്‍ ഉള്‍പ്പെടുത്താനും തീരുമാനിച്ചതായും റിപ്പോര്‍ട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ പിബിയില്‍ തുടരും.

1954 ഏപ്രില്‍ അഞ്ചിനാണ് ബേബി ജനിച്ചത്. പുതിയ സ്ഥാനലബ്ദി അദേഹത്തിനുള്ള പിറന്നാള്‍ സമ്മാനവും കൂടിയായി. അദ്ധ്യാപകനായിരുന്ന കുന്നത്ത് പി.എം. അലക്‌സാണ്ടറുടെയും ലില്ലിയുടെയും എട്ടു മക്കളില്‍ ഇളയവനായിരുന്നു. പ്രാക്കുളം എന്‍.എസ്.എസ്. ഹൈസ്‌കൂള്‍, കൊല്ലം എസ്.എന്‍.കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.

കേരള സ്റ്റുഡന്റ്‌സ് ഫെഡറേഷനിലൂടെ കേരള രാഷ്ട്രീയത്തില്‍ പ്രവേശിച്ച ബേബി എസ്‌എഫ്‌ഐ, ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷന്‍ ഓഫ് ഇന്ത്യ, സിപിഎം, എന്നീ സംഘടനകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹം അടിയന്തരാവസ്ഥക്കാലത്ത് ജയില്‍വാസം അനുഭവിച്ചു. 32-ആം വയസ്സില്‍ രാജ്യസഭാംഗമായ ബേബി രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ ആള്‍ക്കാരില്‍ ഒരാളാണ്.

സി.പി.എം കേന്ദ്ര കമ്മിറ്റിയിലും സംസ്ഥാന സെക്രട്ടറിയേറ്റിലും അംഗമായിരുന്നു. കുണ്ടറയില്‍ നിന്ന് 2006-ല്‍ ആദ്യമായി കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1986 ലും 1992 ലും രാജ്യസഭാംഗം. ക്യൂബന്‍ ഐക്യദാര്‍ഢ്യ സമിതിയുടെ സ്ഥാപക കണ്‍വീനറായിരുന്നു. ഡല്‍ഹി കേന്ദ്രമായി സ്വരലയ എന്ന കലാസാംസ്‌കാരിക സംഘടന രൂപവത്കരിക്കുന്നതില്‍ മുന്‍കയ്യെടുത്തു.

TAGS : MA BABY | CPM
SUMMARY : MA Baby will now lead the CPM

LEAVE A REPLY

Please enter your comment!
Please enter your name here