ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ നടി രന്യ റാവുവിന്റെ ജാമ്യഹർജിയിൽ 21ന് വാദം കേൾക്കും. കർണാടക ഹൈക്കോടതിയാണ് ഹർജി പരിഗണിക്കുക. അടുത്ത വാദം കേൾക്കുന്നതിനു മുമ്പായി തങ്ങളുടെ റിപ്പോർട്ട് സമർപ്പിക്കാൻ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിനോട് (ഡിആർഐ) ഹൈക്കോടതി നിർദേശിച്ചു. ദിവസങ്ങൾക്ക് മുമ്പ് രന്യയുടെ ജാമ്യാപേക്ഷ ബെംഗളൂരു അഡീഷണൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി തള്ളിയിരുന്നു. ഇതിനുപിന്നാലെയാണ് നടി ഹൈക്കോടതിയെ സമീപിച്ചത്.
മാർച്ച് മൂന്നിന് ഡിആർഐയുടെ പിടിയിലായ നടി, നിലവിൽ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലാണുള്ളത്. 12.56 കോടി രൂപ വിലവരുന്ന 14.2 കിലോ ഗ്രാം സ്വർണവുമായാണ് ഇവരെ ഡിആർഐ അറസ്റ്റുചെയ്തത്. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള പ്രത്യേക കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നായിരുന്നു രന്യ സെഷൻസ് കോടതിയെ സമീപിച്ചത്. ഇവിടെനിന്നും ജാമ്യാപേക്ഷ തള്ളിയതോടെയാണ് രന്യ ഇപ്പോൾ കർണാടക ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യം ആവശ്യപ്പെട്ടുള്ള നടിയുടെ വാദങ്ങളെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) എതിർത്തിരുന്നു. കേസിൽ ഇതുവരെ രന്യയടക്കം മൂന്നുപേരാണ് അറസ്റ്റിലായിട്ടുള്ളത്.
TAGS: KARNATAKA | GOLD SMUGGLING
SUMMARY: Karnataka HC to hear Ranya Rao bail plea on April 21