മലപ്പുറം: നിപ രോഗബാധിതനായ കുട്ടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന പാണ്ടിക്കാട് സ്വദേശിയായ 14കാരനാണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നരയോടെ ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.
സംസ്കാര ചടങ്ങുകള്‍ പ്രോട്ടോക്കോള്‍ പ്രകാരമായിരിക്കും. കഴിഞ്ഞ 10നാണ് കുട്ടി പനി ബാധിച്ച് പാണ്ടിക്കാട്ടെ ശിശുരോഗ വിദഗ്ധന്റെയടുത്ത് ചികിത്സ തേടിയത്. പിന്നീട് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണയിലേക്കും പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. കോഴിക്കോട് വൈറോളജി ലാബില്‍ നടത്തിയ പരിശോധനയില്‍ നിപ പോസിറ്റീവായിരുന്നു. പുണെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്കയച്ച സാംപിൾ ഫലവും പോസിറ്റീവ് ആയിരുന്നു.
നിപാബാധയുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഭയപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജാഗ്രത വേണമെന്ന് മന്ത്രി പറഞ്ഞു. നിപ സ്ഥിരീകരിച്ചോടെ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിരുന്നു. കുട്ടിയുമായി സമ്പര്‍ക്കത്തിലുള്ള 214 പേര്‍ നിരീക്ഷണത്തിലാണ്. 60 പേര്‍ ഹൈറിസ്‌ക് വിഭാഗത്തിലാണ്. രണ്ടു പേര്‍ രോഗലക്ഷണങ്ങള്‍ കാണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കേരളത്തില്‍ നിപ വൈറസ് സ്ഥിരീകരിക്കുന്നത് ഇത് അഞ്ചാം തവണയാണ്. 2018 ല്‍ ആദ്യതവണ രോഗബാധയേത്തുടര്‍ന്ന് 17 പേര്‍ മരിച്ചിരുന്നു. 2021 ല്‍ പന്ത്രണ്ടുകാരനും 2023 ഓഗസ്റ്റിലും സെപ്റ്റംബറിലുമായി രണ്ടു പേരും മരിച്ചു. പാണ്ടിക്കാട് ചെമ്പ്രശേരിയില്‍ നിപ സ്ഥിരീകരിച്ച കുട്ടി വവ്വാല്‍ കടിച്ച പഴം കഴിച്ചതായി ആരോഗ്യ വകുപ്പ് നടത്തിയ പ്രാഥമിക പരിശോധനയില്‍ ബോധ്യമായി. എന്നാല്‍ കൂടുതല്‍ പരിശോധനകള്‍ നടത്തിയശേഷമേ സ്ഥിരീകരണമുണ്ടാകൂ.
<br>
TAGS : NIPHA | KERALA
SUMMARY : Nipah Death at kerala