മലപ്പുറം: നിപ ബാധിച്ച് 14 കാരൻ മരിച്ച സംഭവത്തിന് പിന്നാലെ പരിശോധിച്ച ഏഴ് പേരുടെയും സാമ്പിളുകൾ നെഗറ്റീവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. അഡ്മിഷനിലുള്ള ഏഴ് പേരുടെ ഫലമാണ് നെഗറ്റീവ് ആയത്. അറുപത്തിയെട്ടുകാരന്റെ ഫലവും നെഗറ്റീവാണ്. ഏഴ് പേരിൽ ആറ് പേർ മഞ്ചേരി മെഡിക്കൽ കോളേജിലും ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജിലും നിരീക്ഷണത്തിലാണ്.
330 പേർ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇതിൽ 68 പേർ ആരോഗ്യ പ്രവർത്തകരാണ്. 101 പേർ ഹൈ റിസ്‌ക് കാറ്റഗറിയിൽ ഉൾപ്പെടും. നെഗറ്റീവായ ഏഴ് പേരും ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരാണെന്നും മന്ത്രി അറിയിച്ചു. ആറ് പേർ കുട്ടിയുമായി നേരിട്ട് ബന്ധമുള്ളവരാണ്. ഒരാൾ കുട്ടിയുമായി ബന്ധമില്ലാത്തയാളാണ്. കുട്ടിയുടെ കുടുംബാംഗങ്ങൾക്ക് രോഗലക്ഷണങ്ങളില്ല. കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തി വിപുലമായ റൂട്ട് പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ആശങ്കപ്പടേണ്ട സാഹചര്യമില്ല. ഗൈഡ് ലൈനുകൾ അനുസരിച്ചുള്ള പരിശോധന ഉറപ്പ് വരുത്തും. മസ്തിഷ്ക ജ്വരമുള്ള കേസുകൾ പരിശോധനക്ക് വിധേയമാക്കും. മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം നിപ ബാധിച്ച് മരിച്ച 14 വയസുകാരന്റെ മൃതദേഹം സംസ്കരിച്ചു. ആരോഗ്യവകുപ്പിന്റെ പ്രോട്ടോകോൾ പാലിച്ച് ഇന്നലെ വൈകീട്ട് 7.30ഓടെ ഒടോമ്പറ്റ പഴയ ജുമാമസ്ജിദ് ഖബർസ്ഥാനിലാണ് മറവു ചെയ്തത്. മൃതദേഹം എത്തിക്കുന്നതിന് മുന്നോടിയായി വൻ പോലീസ് സന്നാഹവും ആരോഗ്യ പ്രവർത്തകരും 30ഓളം ട്രോമാകെയർ വളന്റിയർമാരും സ്ഥലത്തെത്തിയിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ 11.30ഓടെയാണ് മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ അഷ്മിൽ ഡാനിഷ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് നിപ ബാധിച്ച് ആറ് വർഷത്തിനിടെ മരിച്ചവരുടെ എണ്ണം 21 ആയി.
<br>
TAGS : NIPAH | KERALA
SUMMARY : The test results of seven people under NIPHA surveillance are negative