ന്യൂഡല്‍ഹി: രാജ്യത്ത് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഉടന്‍ സര്‍വീസ് ആരംഭിക്കും. പരീക്ഷണയോട്ടം ഓഗസ്റ്റ് 15-നുള്ളിൽ ആരംഭിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു. വന്ദേമെട്രോയുടെ പരീക്ഷണയോട്ടവും ഇതോടൊപ്പം നടക്കും. രാജ്യത്തെ എല്ലാ പ്രധാനപ്പെട്ട നഗരങ്ങളേയും വിവിധ റൂട്ടുകളേയും ബന്ധിപ്പിച്ച് 2029-ഓടെ 250-ഓളം വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ ട്രാക്കിലിറക്കാനുള്ള ശ്രമം മന്ത്രാലയം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്ലീപ്പര്‍ റേക്കുകളുടെ നിര്‍മ്മാണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്നും, രണ്ടു മാസത്തിനകം ട്രെയിന്‍ സര്‍വീസ് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും കേന്ദ്ര റെയില്‍വേ മന്ത്രി വ്യക്തമാക്കി.
ബിഇഎംഎല്‍ ലിമിറ്റഡിന്റെ ബെംഗളൂരു റെയില്‍ യൂണിറ്റാണ് ട്രെയിന്‍സെറ്റ് നിര്‍മ്മിക്കുന്നത്. എല്ലാ സാങ്കേതിക ജോലികളും അവസാന ഘട്ടത്തിലാണ്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ യാത്രക്കാര്‍ക്ക് സുഖമായി സഞ്ചരിക്കാനും ആഗോള നിലവാരത്തില്‍ വിവിധ സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്നതുമാണെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു.
ദീർഘദൂര സര്‍വീസുകള്‍ക്ക് വേണ്ടിയായിരിക്കും വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ ഉപയോഗിക്കുക. 11 എ.സി ത്രീ ടയർ, നാല് എ.സി. ടു ടയർ, ഒരു എ.സി. ഫസ്റ്റ് ക്ലാസ് എന്നിവയടക്കം 16 കോച്ചുകളുണ്ടാകും. നിലവിലെ പ്രീമിയം ട്രെയിനുകളായ രാജധാനി, തേജസ് എക്സ്പ്രസുകളേക്കാൾ മെച്ചപ്പെട്ട സൗകര്യം വന്ദേഭാരത് സ്ലീപ്പറിലുണ്ടാകും.
TAGS : VANDE BHARAT TRAIN | ASHWINI VAISHNAW | INDIAN RAILWAY
SUAMMARY : Vandebharat sleeper trains on track soon; Test run in August