ബെംഗളൂരു : കർണാടകയില്‍ 11 പുതിയ മെഡിക്കൽ കോളേജുകൾ കൂടി സ്ഥാപിക്കുമെന്ന് മെഡിക്കൽ വിദ്യാഭ്യാസമന്ത്രി ശരൺ പ്രകാശ് പാട്ടീൽ. നിലവിൽ മെഡിക്കൽ കോളേജില്ലാത്ത തുമകൂരു, ദാവണഗെരെ, ചിത്രദുർഗ, ബാഗൽക്കോട്ട്, കോലാർ, ദക്ഷിണ കന്നഡ, ഉഡുപ്പി, ബെംഗളൂരു റൂറൽ, വിജയപുര, വിജയനഗര, രാമനഗര ജില്ലകളിലാണ് സ്ഥാപിക്കുന്നത്.
ഗ്രാമീണ മേഖലയില്‍ ആരോഗ്യ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും മെഡിക്കൽ വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ അവസരങ്ങൾ നൽകുന്നതിനും ഇതുപകരിക്കുമെന്ന് മന്ത്രി ശരൺ പ്രകാശ് പാട്ടീൽ പറഞ്ഞു. സംസ്ഥാനത്തെ ബാക്കി 22 ജില്ലകളിൽ സർക്കാർ മെഡിക്കൽ കോളേജുകളുണ്ട്. മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച് പഠിക്കുന്നതിനായി സ്വകാര്യ സംഘടനയെ നിയോഗിച്ചിട്ടുണ്ടെന്ന് മെഡിക്കൽ വിദ്യാഭ്യാസമന്ത്രി ശരൺ പ്രകാശ് പാട്ടീൽ പറഞ്ഞു.
നിലവിൽ കർണാടകയില്‍ സർക്കാർ നടത്തുന്ന 22 മെഡിക്കൽ കോളേജുകളും 12,095 മെഡിക്കൽ സീറ്റുകളുമടക്കം ആകെ 73 മെഡിക്കൽ കോളേജുകളുണ്ട്. 2014-15ൽ സംസ്ഥാന സർക്കാർ പല ജില്ലകളിലും മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, സാമ്പത്തിക ഞെരുക്കം കാരണം ചില ജില്ലകളിലെ മെഡിക്കൽ കോളജുകളുടെ നിർമാണം നടന്നില്ല. രാജീവ് ഗാന്ധി യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസസ് (ആർജിയുഎച്ച്എസ്) കാമ്പസ് രാമനഗരയിലേക്ക് മാറ്റാൻ സർക്കാർ ഇപ്പോൾ നടപടി സ്വീകരിച്ചു, സർവകലാശാല കാമ്പസിൽ മെഡിക്കൽ കോളേജ് നിർമ്മിക്കാൻ തീരുമാനിച്ചു. കനകപുരയ്ക്ക് പുതിയ സർക്കാർ മെഡിക്കൽ കോളേജും അനുവദിച്ചിട്ടുണ്ട്.
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.