തിരുപ്പതിയെ പ്രത്യേക സംസ്ഥാനമാക്കണമെന്ന് ആവശ്യം; ഹർജി തള്ളി സുപ്രീം കോടതി

തിരുപ്പതി: തിരുപ്പതിയെ പ്രത്യേക സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് സുവിശേഷകന്‍ ഡോ.കെ. എ. പോള്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. പോള്‍ നേരിട്ട് ഹാജരായാണ് ഹര്‍ജി വാദിച്ചത്.

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു പരസ്യമാക്കിയ ലാബ് റിപ്പോര്‍ട്ടാണ് ഹര്‍ജിക്ക് ആധാരം. മുന്‍ വൈഎസ്ആര്‍സിപി സര്‍ക്കാരിന്റെ കാലത്ത് തിരുപ്പതി ക്ഷേത്രത്തില്‍ ലഡു തയ്യാറാക്കുന്നതിനായി വിതരണം ചെയ്ത നെയ്യിന്റെ സാമ്പിളുകളില്‍ മൃഗക്കൊഴുപ്പ് അടക്കം അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയെന്നായിരുന്നു ലാബ് റിപ്പോര്‍ട്ട്. ആരോപണത്തെ കുറിച്ച് അന്വേഷിക്കാന്‍ ഒക്ടോബര്‍ നാലിന് സുപ്രീം കോടതി ഒരു സ്വതന്ത്ര പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) രൂപീകരിച്ചിരുന്നു

ഇതിനു പിന്നാലെയാണ് ഒക്ടോബര്‍ 24 ന്, ജസ്റ്റിസുമാരായ ഗവായ്, പികെ മിശ്ര, വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെ പോള്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്. ആന്ധ്രാപ്രദേശ് സര്‍ക്കാര്‍, തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി), സിബിഐ തുടങ്ങിയവര്‍ക്കെതിരെയായിരുന്നു ഹര്‍ജി.

വളരെക്കുറച്ച് ആള്‍ക്കാര്‍ക്കായി വത്തിക്കാന്‍ എന്നൊരു രാജ്യം സൃഷ്ടിക്കാമെങ്കില്‍ എന്തുകൊണ്ട് 34 ലക്ഷം ആളുകളുള്ള തിരുപ്പതിയെ പ്രത്യേക സംസ്ഥാനമാക്കി കൂടാ എന്നായിരിന്നു ഹര്‍ജിക്കാരന്റെ വാദം. രാജ്യത്ത് 29 സംസ്ഥാനങ്ങളുണ്ട്. എന്തുകൊണ്ട് 30 ലക്ഷം ആളുകള്‍ക്ക് സംസ്ഥാനം ആയിക്കൂടെന്നും ഹര്‍ജിക്കാരന്‍ വാദിച്ചിരുന്നു.

 

TAGS: NATIONAL | SUPREME COURT
SUMMARY: Supreme court rejects seperate state for tirupati plea

LEAVE A REPLY

Please enter your comment!
Please enter your name here