ബോബി ചെമ്മണ്ണൂരിന് ജയിലില്‍ വഴിവിട്ട സഹായം ഒരുക്കിയ രണ്ടു ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. മധ്യമേഖല ജയില്‍ ഡിഐജി അജയകുമാര്‍, കാക്കനാട് ജയില്‍ സൂപ്രണ്ട് രാജു എബ്രഹാം എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ജയില്‍ ആസ്ഥാന ഡി.ഐ.ജി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.
കാക്കനാട് ജില്ലാ ജയിലില്‍ കഴിയവെ ബോബി ചെമ്മണ്ണൂരിനെ കാണാന്‍ വിഐപികള്‍ എത്തിയതും ഇയാള്‍ക്ക് മറ്റ് ചില സൗകര്യങ്ങളും ലഭ്യമായതും നേരത്തെ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തില്‍ വകുപ്പ്തല അന്വേഷണത്തിനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ബോബിക്ക് അനാവശ്യ പരിഗണന നല്‍കിയ സംഭവത്തില്‍ ജയില്‍ ആസ്ഥാന ഡിഐജിയുടെ റിപ്പോര്‍ട്ടില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാമര്‍ശമുണ്ടായിരുന്നു.
ഉദ്യോഗസ്ഥരെ സ്വാധീനിക്കാനുള്ള ശ്രമം നടന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. രജിസ്റ്ററില്‍ പേര് രേഖപ്പെടുത്താതെ ഒരു തൃശൂര്‍ സ്വദേശി ഉള്‍പ്പെടെ മൂന്ന് പേര്‍ ബോബി ചെമ്മണ്ണൂരിനെ സന്ദര്‍ശിക്കാന്‍ എത്തിയിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ഒരു മണിക്കൂറോളം ഇവര്‍ ബോബിയുമായി കൂട്ടിക്കാഴ്ച നടത്തിയിരുന്നു. റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി ജയിലിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചിരുന്നു.
അതേസമയം, ബോബി ചെമ്മണ്ണൂരിനെതിരെ കൂടുതല്‍ വകുപ്പുകള്‍ കൂടി പൊലീസ് ചുമത്തി. BNS 78 ആണ് പുതുതായി ചുമത്തിയത്. പിന്തുടര്‍ന്ന് ശല്യം ചെയ്തതിനാണ് ഈ വകുപ്പ് ചുമത്തിയത്. സെന്‍ട്രല്‍ പോലീസ് എറണാകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഹണി റോസ് നല്‍കിയ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് പുതിയ വകുപ്പ് ചുമത്തിയത്.
ഹണി റോസിന്‍റെ പരാതിയിൽ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപ കമന്‍റിട്ട 20 പേരിൽ ഒരാളുടെ അറസ്റ്റ് മാത്രമാണ് രേഖപ്പെടുത്തിയത്. കൂടുതൽ അറസ്റ്റ് വരും ദിവസങ്ങളിൽ ഉണ്ടാകും. അധിക്ഷേപ പരാമർശം പ്രചരിപ്പിച്ച യൂട്യൂബ് ചാനലുകൾക്കെതിരെയും നടപടി വരും.
<BR>
TAGS : SUSPENSION | BOBBY CHEMMANNUR
SUMMARY : Assisting Bobby Chemmannur; Suspension of officials