ഇംഫാല്‍: മണിപ്പൂരില്‍ ക്രൈസ്‌തവ പുരോഹിതർ സഞ്ചരിച്ചിരുന്ന വാഹനങ്ങള്‍ക്ക് നേരെ ആക്രമണം. കാംഗ്‌പോക്‌പിയില്‍ ഇന്ന് രാവിലെയായിരുന്നു ആക്രമണമുണ്ടായത്. വാഹനത്തിന് നേരെയുണ്ടായ വെടിവയ്‌പ്പില്‍ മൂന്ന് പേർ കൊല്ലപ്പെട്ടു. ഡ്രൈവർമാരുള്‍പ്പെടെ വാഹനത്തിലുണ്ടായിരുന്ന അഞ്ചുപേർക്ക് പരുക്കേല്‍ക്കുകയും ചെയ്‌തു. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ചുരാചന്ദ്പൂരില്‍ നിന്ന് കാങ്പോക്പിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന സംഘത്തിന് നേരെയായിരുന്നു ആക്രമണം. ചുരാചന്ദ്പൂരില്‍ നിന്ന് കാങ്പോക്പിയിലേക്ക് ഇന്റര്‍-അസോസിയേഷന്‍ സഭാ യോഗത്തില്‍ പങ്കെടുക്കാന്‍ പോയ മുതിര്‍ന്ന വൈദികരുടെ സംഘത്തിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടതെന്ന് കമ്മ്യൂണിറ്റി വൃത്തങ്ങള്‍ അറിയിച്ചു. ചുരാചന്ദ്പൂരിലെ സഭാ സമ്മേളനത്തിന് ശേഷം രണ്ട് വാഹനങ്ങളിലായി മടങ്ങുകയായിരുന്നു സംഘത്തിന് നേരെയായിരുന്നു ആക്രമണം. അക്രമികള്‍ക്കായി സുരക്ഷാ സേന തിരച്ചില്‍ ശക്തമാക്കി.
കൊല്ലപ്പെട്ടവരിൽ ഒരാളായ റെവറന്റ് വി. സിറ്റ്‌ലൗ മണിപ്പൂർ ബാപ്റ്റിസ്റ്റ് കൺവെൻഷന്റെ മുൻ ജനറൽ സെക്രട്ടറിയായിരുന്നു. മണിപ്പൂരിലെ കുക്കി-നാഗ വിഭാഗങ്ങൾക്കിടയിലുണ്ടായ സംഘർഷം പരിഹരിക്കുന്നതിനായി കൊഹിമയിൽ നടന്ന അനുരഞ്ജന ചർച്ചകളിൽ അദ്ദേഹം സജീവമായി പങ്കെടുത്തിരുന്നു. സമാധാനത്തിനായി നിലകൊണ്ട വ്യക്തികൾക്ക് നേരെയുണ്ടായ ഈ ആക്രമണം അത്യന്തം ദൗർഭാഗ്യകരമാണെന്ന് കുക്കി ഇൻപി മണിപ്പൂർ പ്രസ്താവനയിൽ പറഞ്ഞു.
സംസ്ഥാനത്ത് മൈതേയ്-കുക്കി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം വർഷങ്ങളായി തുടരുന്നതിനിടയിലാണ് സമാധാന ചർച്ചകൾക്ക് നേതൃത്വം നൽകുന്ന സഭാ നേതാക്കൾക്ക് നേരെ ആക്രമണമുണ്ടായിരിക്കുന്നത്. സായുധ ഗ്രൂപ്പുകളെ നിയന്ത്രിക്കുന്നതിൽ സുരക്ഷാ ഏജൻസികൾ പരാജയപ്പെട്ടുവെന്ന് വിവിധ സംഘടനകൾ ആരോപിച്ചു.
SUMMARY: Three killed in attack on vehicle carrying Christian priests in Manipur
















